ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും വർധിപ്പിച്ചു. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 42 രൂപയാണ് കൂട്ടിയത്. ഇതോടെ ഡൽഹിയിൽ വാണിജ്യ സിലിണ്ടറിന്റെ പുതുക്കിയ വില 3,113.50 രൂപയായി ഉയർന്നു. അതേസമയം, സാധാരണക്കാർക്ക് ആശ്വാസമായി ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടർ വിലയിൽ ഇത്തവണ മാറ്റമില്ല.
അഞ്ച് കിലോയുടെ ഫ്രീട്രേഡ് എൽപിജി (FTL) സിലിണ്ടറിനും 11 രൂപയുടെ വർധനവ് നിലവിൽ വന്നിട്ടുണ്ട്. ഇതോടെ ഡൽഹിയിൽ ഇതിന്റെ വില 821.50 രൂപയായി. കഴിഞ്ഞ മാസം ആദ്യത്തിലും വാണിജ്യ സിലിണ്ടറിന് 993 രൂപയുടെ വൻ വർധനവ് രേഖപ്പെടുത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് വീണ്ടും വില കൂട്ടിയിരിക്കുന്നത്. തുടർച്ചയായുണ്ടാകുന്ന ഈ വിലക്കയറ്റം ഹോട്ടൽ, റെസ്റ്റോറന്റ്, ബേക്കറി ഉടമകൾക്കും കാന്റീൻ നടത്തിപ്പുകാർക്കും വലിയ പ്രതിസന്ധിയും ആശങ്കയുമാണ് സൃഷ്ടിക്കുന്നത്.
പശ്ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്ന് എൽപിജി വിതരണത്തിൽ ഉണ്ടായ നിയന്ത്രണങ്ങളാണ് ഇന്ത്യ ഉൾപ്പെടെയുള്ള വിപണികളിൽ ഈ പ്രതിസന്ധിക്ക് കാരണമായത്. വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകൾ അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് എണ്ണക്കമ്പനികൾ വാണിജ്യ സിലിണ്ടറുകളുടെ വില കുത്തനെ കൂട്ടാൻ തുടങ്ങിയത്.
