സ്വാതന്ത്ര്യദിനത്തിൽ സംസ്ഥാനത്തും വിപുലമായ ചടങ്ങുകൾ; തലസ്ഥാനത്ത് ദേശീയ പതാക ഉയർത്തി മുഖ്യമന്ത്രി വി ഡി സതീശൻ, വന്ദേമാതരം ആലപിച്ചില്ല

news image
Aug 15, 2026, 5:20 am GMT+0000 payyolionline.in

തിരുവനന്തപുരം: 80-ാം സ്വാതന്ത്ര്യദിനത്തിൽ സംസ്ഥാനത്തും വിപുലമായ ചടങ്ങുകൾ. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ ദേശീയ പതാക ഉയർത്തി. ദേശീയ ഗാനത്തിന്റെ അകമ്പടിയോടെയാണ് മുഖ്യമന്ത്രി ദേശീയ പതാക ഉയർത്തിയത്. വന്ദേമാതരം ആലാപനമുണ്ടായില്ല. തുടർന്ന് വ്യോമസേനയുടെ ഹെലികോപ്റ്ററിൽ നിന്നുള്ള പുഷ്പവൃഷ്ടിയും നടന്നു. വിവിധ സേനാവിഭാഗങ്ങൾ, അശ്വാരൂഢസേന, എൻസിസി, സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്സ്, സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകൾ തുടങ്ങിയ വിഭാഗങ്ങളുടെ പരേഡിന്റെ അഭിവാദ്യം മുഖ്യമന്ത്രി സ്വീകരിച്ചു. സംസ്ഥാനത്ത് പതിനാലു ജില്ലകളിലും സ്വാതന്ത്ര്യ ദിനാഘോഷം നടക്കുകയാണ്. ജില്ലാ ആസ്ഥാനങ്ങളിൽ മന്ത്രിമാർ പങ്കെടുക്കും. സർക്കാർ പരിപാടികളിലും സ്കൂളുകളിലും വന്ദേമാതരം ആലാപനം ഉണ്ടായില്ല.

പ്രളയം പ്രതിരോധിക്കാൻ ശാസ്ത്രീയ സംവിധാനം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി സ്വാതന്ത്ര്യദിന ചടങ്ങിൽ പ്രഖ്യാപിച്ചു. ജീവൻ നഷ്ടമായവർക്ക് ആദരം അർപ്പിച്ച് കൊണ്ടാണ് മുഖ്യമന്ത്രി വാക്കുകൾ ആരംഭിച്ചത്. രാഷ്ട്രീയ അന്ധതയും വിദ്വേഷവും വെടിഞ്ഞ് ഒറ്റക്കെട്ടായി മുന്നേറണമെന്ന് പറഞ്ഞ മുഖ്യമന്ത്രി, ക്ഷേമ പ്രവർത്തനങ്ങൾ ഔദാര്യം അല്ല, അവകാശമാണെന്നും പറഞ്ഞു. ഏകവിള തോട്ടത്തിൽ ഒരേയിനം മനുഷ്യരെ വളർത്തി, ഒരേ ഭാഷയും വിശ്വാസവും ജീവിത ശൈലിയും വളർത്തുന്ന, വെറുപ്പിന്റെ തുരുത്തുകൾ സൃഷ്ടിക്കുന്നതല്ല ജനാധിപത്യം. പുതുതലമുറക്ക് സ്വന്തം കാലിൽ അഭിമാനത്തോടെ നിൽക്കാൻ വഴിയൊരുക്കണം. ലഹരി എന്ന വിപത്തിനെ പടിയിറക്കണമെന്നും ഇവ സർക്കാരിന്റെ മുൻഗണന പട്ടികയിലുള്ളതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഖർഗേക്കുണ്ടായ വിവേചനം പരാമർശിച്ച് മുഖ്യമന്ത്രി
പ്രധാന നേതാവിന് പോലും വിവേചനം നേരിടേണ്ടി വന്നു. യുവത രാഷ്ട്രീയ ബോധ്യം ഇല്ലാത്തവരല്ല. തിരുത്തൽ ശക്തിയാകാൻ അവർക്ക് കഴിയും. അതാണ് സമീപകാല സംഭവങ്ങൾ തെളിയിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe