വൈക്കം: ‘പ്രോജക്ട് സീറോ’യുടെ ഭാഗമായി വിജിലൻസ് നടത്തിയ നീക്കത്തിൽ 5000 രൂപ കൈക്കൂലി വാങ്ങിയ അസിസ്റ്റന്റ് ലേബർ ഓഫീസർ പിടിയിലായി. വൈക്കം അസിസ്റ്റന്റ് ലേബർ ഓഫീസറും ഇടുക്കി തൊടുപുഴ സ്വദേശിയുമായ ബിനീഷ് കുമാറിനെയാണ് വിജിലൻസ് സംഘം കസ്റ്റഡിയിലെടുത്തത്. തലയോലപ്പറമ്പ് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സോഫ്റ്റ്വെയർ കമ്പനിക്കെതിരെ മുൻ ജീവനക്കാർ നൽകിയ പരാതി തീർപ്പാക്കുന്നതിനാണ് ഇയാൾ പണം ആവശ്യപ്പെട്ടത്.
കമ്പനിയിൽ പരിശോധന നടപ്പിലാക്കിയ ശേഷം അപാകതകൾ കാണിച്ച് നോട്ടീസ് നൽകിയ ഉദ്യോഗസ്ഥൻ, ഫയൽ തീർപ്പാക്കാൻ പണം ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ 13-ാം തീയതി 2000 രൂപ ഭാര്യയുടെ ഗൂഗിൾപേ അക്കൗണ്ടിലേക്ക് വാങ്ങി. തുടർന്ന് ആഗസ്റ്റ് 14-ന് രാവിലെ 3000 രൂപ കൂടി വീണ്ടും ഇതേ അക്കൗണ്ടിലേക്ക് ആവശ്യപ്പെട്ടതോടെ പരാതിക്കാരൻ വിജിലൻസിനെ സമീപിക്കുകയായിരുന്നു.
കോട്ടയം കിഴക്കൻ മേഖല വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് പി.വി. മനോജ് കുമാറിന്റെ നേതൃത്വത്തിൽ കെണിയൊരുക്കിയ അന്വേഷണസംഘം, വടയാറിലെ വാടകവീട്ടിൽ വെച്ച് പരാതിക്കാരനിൽ നിന്ന് തുക ഭാര്യയുടെ അക്കൗണ്ടിലേക്ക് അയച്ചുവാങ്ങുന്നതിനിടെ ബിനീഷ് കുമാറിനെ കൈയോടെ പിടികൂടുകയായിരുന്നു. പ്രതിയെ കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കും.
