വടകര: ദേശീയപാത കേന്ദ്രീകരിച്ച് നടത്തിയ ലഹരിവിരുദ്ധ പരിശോധനയിൽ മാരക സിന്തറ്റിക് ലഹരിമരുന്നായ മെത്താഫിറ്റമിനുമായി (MDMA) യുവാവ് പിടിയിലായി. വടകര വില്ലേജിൽ പുറങ്കര ദേശത്ത് രയതോത്ത് വീട്ടിൽ ഖാദറിന്റെ മകൻ ഷമിനാദ് (36) ആണ് വടകര എക്സൈസ് സംഘത്തിന്റെ പിടിയിലായത്.
ഇന്ന് (ജൂൺ 13) വടകര എക്സൈസ് സർക്കിൾ ഓഫീസിന്റെ നേതൃത്വത്തിൽ നടത്തിയ ‘ഓപ്പറേഷൻ തണ്ടർ’ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായാണ് പ്രതി വലയിലാകുന്നത്. ചോറോട് വില്ലേജിൽ മുടുങ്ങൽ ദേശത്ത് കണ്ണൂർ – കോഴിക്കോട് ദേശീയ പാതയുടെ കിഴക്ക് വശമുള്ള സർവ്വീസ് റോഡിൽ വെച്ചായിരുന്നു പരിശോധന. സംശയാസ്പദമായ സാഹചര്യത്തിൽ KL 56 U 2683 നമ്പർ ആക്ടിവ സ്കൂട്ടറിൽ എത്തിയ പ്രതിയെ പരിശോധിച്ചപ്പോൾ ഇയാളിൽ നിന്നും 5.981 ഗ്രാം മെത്താഫിറ്റമിൻ കണ്ടെത്തുകയായിരുന്നു. എക്സൈസ് സംഘം ലഹരിമരുന്നും കടത്താൻ ഉപയോഗിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്ത് പ്രതിക്കെതിരെ എൻ.ഡി.പി.എസ് (NDPS) നിയമപ്രകാരം കേസെടുത്തു.
വടകര എക്സൈസ് ഇൻസ്പെക്ടർ സയിദ് മുഹമ്മദിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) പ്രമോദ് പുളിക്കൂൽ, പ്രിവന്റീവ് ഓഫീസർ ഉനൈസ്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ഷിരാജ്, സിവിൽ എക്സൈസ് ഓഫീസർമാരായ മുസ്ബിൻ, ശ്യാം രാജ്, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീജില, ജസ്മിന, എക്സൈസ് ഡ്രൈവർ പ്രജീഷ് എന്നിവരും പങ്കെടുത്തു.
