അഴിയൂർ: മീത്തലെ മുക്കാളി ഭാഗത്ത് ദേശീയപാത ഗതാഗതയോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ച് നിർമാണ പ്രവൃർത്തികൾ ജനപ്രതിനിധികളും സർവ്വകക്ഷി നേതാക്കളും വ്യാപാരി പ്രതിനിധികളും ചേർന്ന് തടഞ്ഞു. ദേശീയപാത വികസനത്തിന്റെ ഭാഗമായി കഴിഞ്ഞ ആറു മാസമായി പഴയ ദേശീയപാത വഴി വടകര ഭാഗത്തേക്ക് പോകുന്ന റോഡ് അടഞ്ഞുകിടക്കുകയാണ്. ഇതോടെ മുക്കാളി ടൗണിലെ ഗതാഗതം പൂർണ്ണമായും സ്തംഭിച്ച നിലയിലായിരുന്നു.
ആർ.ഡി.ഒയുമായി ചർച്ചകൾ നടത്തിയിട്ടും മീത്തലെ മുക്കാളി വഴി ഗതാഗതം തുറന്നുകൊടുക്കാൻ കരാർ കമ്പനി തയ്യാറാകാത്ത സാഹചര്യത്തിലാണ് നാട്ടുകാരും വിവിധ സംഘടനകളും ചേർന്ന് പ്രവൃത്തി തടഞ്ഞത്. തുടർന്ന് കരാർ കമ്പനി പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ യുദ്ധകാലാടിസ്ഥാനത്തിൽ ഗതാഗതം പുനഃസ്ഥാപിക്കാമെന്ന് ഉറപ്പ് നൽകിയതോടെ സമരം താൽക്കാലികമായി അവസാനിപ്പിച്ചു.
ചർച്ചയിൽ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.പി. ശ്രീധരൻ, വാർഡ് അംഗങ്ങളായ പ്രമോദ് മാട്ടാണ്ടി, സജീവൻ വാണിയംകുളം, കരാർ കമ്പനി പ്രതിനിധി ജഗന്നാഥ് ചന്ദ്ര, സംഘടനപാർട്ടി പ്രതിനിധികളായ കെ.പി. ജയകുമാർ, പി. ബാബുരാജ്, എ.ടി. ശ്രീധരൻ, യു.എ. റഹീം, പ്രദീപ് ചോമ്പാല, കെ.പി. വിജയൻ, എ.ടി. മഹേഷ്, കെ. തിലകൻ, ബാബു ഹരിപ്രസാദ്, എം. പ്രഭുദാസ്, പുരുഷു രാമത്ത്, ടി. രമേശൻ, കെ.പി. ഗോവിന്ദൻ, നസീർ വീരോളി എന്നിവർ പങ്കെടുത്തു സംസാരിച്ചു.
