വടകര : വടകര ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദ ‘കാഫിർ’ സ്ക്രീൻഷോട്ട് കേസിൽ ഡിവൈ.എഫ്.ഐ നേതാവ് റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് ഇന്ന് പോലീസ് രേഖപ്പെടുത്തും. അന്വേഷണ സംഘത്തിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ റിബേഷിന് നോട്ടീസ് നൽകിയിട്ടുണ്ട്. മുൻകൂർ ജാമ്യം നിലനിൽക്കുന്നതിനാൽ നടപടികൾ പൂർത്തിയാക്കി ഇയാളെ ജാമ്യത്തിൽ വിട്ടയക്കും. റിബേഷിന്റെ അറസ്റ്റോടെ കേസിൽ പിടിയിലാകുന്നവരുടെ എണ്ണം മൂന്നായി ഉയരും.
വ്യാജമായി നിർമിച്ച കാഫിർ സ്ക്രീൻഷോട്ട് കൂടുതൽ ആളുകളിലേക്ക് അയച്ചു നൽകുകയും വിവിധ വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് വ്യാപകമായി ഷെയർ ചെയ്യുകയും ചെയ്തത് റിബേഷാണെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കേസിലെ പ്രധാന പ്രതിയായ ജിതിൻ ഭാസ്കർ ആണ് കാഫിർ സ്ക്രീൻഷോട്ട് നിർമിച്ചതെന്നും ആദ്യം പ്രചരിപ്പിച്ചതെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു. വ്യാജ ചിത്രം ഉണ്ടാക്കിയതിന് ശേഷം ജിതിൻ ഭാസ്കർ തന്റെ ഫോൺ പൂർണമായി ഫോർമാറ്റ് ചെയ്തിരുന്നു. ഇതിൽ കൂടുതൽ തെളിവുകൾ വീണ്ടെടുക്കുന്നതിനായി ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. വരുന്ന ദിവസങ്ങളിൽ കേസിൽ കൂടുതൽ പേർ പ്രതിചേർക്കപ്പെടാൻ സാധ്യതയുണ്ടെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന.
