ഡൽഹിയിൽ സമരം ചെയ്ത വിദ്യാർത്ഥികൾക്കെതിരായ വിദ്വേഷ പരാമർശം; സംഘപരിവാർ സഹയാത്രികൻ ടി ജി മോഹൻദാസ് കസ്റ്റഡിയിൽ

news image
Aug 9, 2026, 2:15 pm GMT+0000 payyolionline.in

കൊച്ചി: ഡൽഹിയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ അധിക്ഷേപിച്ച കേസിൽ സംഘപരിവാർ സഹയാത്രികൻ ടി ജി മോഹൻദാസ് പൊലീസ് കസ്റ്റഡിയിൽ. എറണാകുളം മട്ടാഞ്ചേരിയിലെ വീട്ടിൽ റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് മോഹൻദാസിനെ കസ്റ്റഡിയിൽ എടുത്തത്. മോഹൻദാസിനെ ഉടൻ തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുപോകും. അറസ്റ്റ് നടപടികൾ തിരുവനന്തപുരത്ത് എത്തിയ ശേഷമായിരിക്കും. ടി ജി മോഹൻദാസിന്റെ ഡിജിറ്റൽ ഉപകരണങ്ങൾ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു തിരുവനന്തപുരത്ത് നിന്നുള്ള സൈബർ സെൽ ഉദ്യോഗസ്ഥർ ടി ജി മോഹൻദാസിന്റെ മട്ടാഞ്ചേരിയിലെ വീട്ടിൽ എത്തിയത്. കേസ് എടുത്ത് പതിനൊന്ന് ദിവസം കഴിഞ്ഞിട്ടും ടി ജി മോഹൻദാസിനെ അറസ്റ്റ് ചെയ്യാത്തതിൽ വിമർശനം ഉയർന്നിരുന്നു. അർജുൻ ആയങ്കിക്കെതിരായ പൊലീസ് നടപടികൾക്കിടെ എന്തുകൊണ്ട് ടി ജി മോഹൻദാസിനെ അറസ്റ്റ് ചെയ്യുന്നില്ലെന്ന ചോദ്യവും ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് മോഹൻദാസിന്റെ വീട്ടിൽ പരിശോധനയ്ക്ക് എത്തിയത്.

എസ്എഫ്‌ഐ പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജൂലൈ 29-ാം തീയതിയായിരുന്നു ടി ജി മോഹൻദാസിനെതിരെ പൊലീസ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ 192, 353 (1)(ബി), ഐടി ആക്ടിലെ 66, കേരള പൊലീസ് ആക്ടിലെ 120 (ഒ) എന്നീ വകുപ്പുകൾ പ്രകാരമായിരുന്നു ടി ജി മോഹൻദാസിനെതിരെ കേസെടുത്തത്. പൊതുസമൂഹത്തിൽ ലഹള ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ടി ജി മോഹൻദാസ് പരാമർശം നടത്തിയതെന്ന് എഫ്‌ഐആറിൽ പറഞ്ഞിരുന്നു.

‘പത്രിക’ എന്ന യൂട്യൂബ് ചാനലിലൂടെയായിരുന്നു ടി ജി മോഹൻദാസിന്റെ വിവാദ പരാമർശം. പ്രതിഷേധക്കാരെ നേരിടാൻ തനിക്ക് അവസരം ലഭിക്കുകയാണെങ്കിൽ ജന്തർ മന്തറിൽ കർഫ്യൂ പ്രഖ്യാപിക്കുമായിരുന്നുവെന്നും വിദ്യാർത്ഥികൾക്ക് നേരെ വെടിയുതിർക്കുമായിരുന്നു എന്നുമായിരുന്നു ടി ജി മോഹൻദാസ് പറഞ്ഞത്. ജന്തർ മന്തറിൽ നാല് കിലോമീറ്റർ ചുറ്റളവിൽ കർഫ്യൂ പ്രഖ്യാപിക്കും. ജനക്കൂട്ടത്തോട് പിരിഞ്ഞുപോകാൻ മൈക്കിൽ ആവശ്യപ്പെടും. മൂന്ന് തവണ ആവശ്യപ്പെടും. പിന്നെ വെടിവെയ്ക്കും. ആളുകൾ ചിതറിയോടും. കുറേ പേർ മരിക്കും, കുറേ പേർ മരിക്കില്ല, കുറേ പേർക്ക് അംഗഭംഗം സംഭവിക്കും. ഏകദേശം നാല് മണിക്കൂർ കൊണ്ട് രംഗം ശാന്തമാക്കും. ശവങ്ങൾ പെറുക്കി ആശുപത്രിയിൽ എത്തിക്കുമെന്നും ടി ജി മോഹൻദാസ് പറഞ്ഞിരുന്നു. ഇത്തരത്തിലുള്ള പ്രക്ഷോഭങ്ങളെ അടിച്ചമർത്തിയിട്ടുള്ള ആളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും മോഹൻദാസ് പറഞ്ഞിരുന്നു. ഡൽഹിയിൽ സമരം ചെയ്ത പെൺകുട്ടികളെ അധിക്ഷേപിക്കുന്ന പരാമർശവും ഇയാൾ നടത്തിയിരുന്നു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe