അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് അഞ്ച് പതിറ്റാണ്ടിലേറെ കാലത്തിന് ശേഷം ഇതാദ്യമായി അത് സ്കൂൾ സിലബസിൽ ഉൾപ്പെടുത്തി എൻസിഇആർടി. ഒൻപതാം ക്ലാസിലെ പാഠപുസ്തകത്തിലാണ് അടിയന്തരാവസ്ഥയെക്കുറിച്ച് വിശദീകരിച്ചിരിക്കുന്നത്. ഇന്ത്യൻ ജനാധിപത്യത്തിന്റെ കരുത്തും വെല്ലുവിളികളും വിശദീകരിക്കുന്ന അധ്യായത്തിലാണ് അടിയന്തരാവസ്ഥ ഉൾപ്പെടുത്തിയിരിക്കുന്നത്. അടിയന്തരവാസ്ഥക്കാലത്ത് മൗലികാവകാശങ്ങൾ നിഷേധിക്കപ്പെട്ടെന്നും ഇത് ജനാധിപത്യത്തിന്റെ പ്രധാന വെല്ലുവിളിയായെന്നും പാഠപുസ്കത്തിലുണ്ടെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട്.
ഒൻപതാം ക്ലാസിലെ പാഠപുസ്തകത്തിൽ അടിയന്തരാവസ്ഥ ഉൾപ്പെടുത്തുന്നതായി എൻസിഇആർടി ഉന്നത ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്. 1970കളിൽ ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെക്കുറിച്ച് പൊതുജനങ്ങൾക്കിടയിലുണ്ടായ അതൃപ്തിയുടെ പശ്ചാത്തലത്തിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് പാഠഭാഗത്തിൽ പറയുന്നു. പണപ്പെരുപ്പം, സാധനങ്ങളുടെ വിലക്കയറ്റം, തൊഴിലില്ലായ്മ, ഭരണത്തെക്കുറിച്ചുള്ള വിമർശനങ്ങൾ തുടങ്ങിയവ അക്കാലത്ത് ചർച്ചയായിരുന്നുവെന്നും ഇതേത്തുടർന്നാണ് 1975ൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്നുമാണ് പാഠപുസ്തകത്തിലുള്ളത്.
അടിയന്തരാവസ്ഥയ്ക്കെതിരായ പോരാട്ടത്തിൽ സോഷ്യലിസ്റ്റ് ചിന്തകൻ ജയപ്രകാശ് നാരായണൻ വഹിച്ച പങ്കും പാഠപുസ്കത്തിൽ വിശദമാക്കിയിട്ടുണ്ട്. 77ന് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ ജനങ്ങൾ ജനാധിപത്യത്തിന്റെ ശക്തി പ്രദർശിപ്പിച്ചുവെന്നും ആ സർക്കാരിനെ താഴെയിറക്കിയെന്നും പാഠഭാഗത്തിലുണ്ട്. അടിയന്തരാവസ്ഥ പാഠപുസ്കത്തിൽ ഉൾപ്പെടുത്തിയ തീരുമാനത്തെ ബിജെപി സ്വാഗതം ചെയ്തു.
