ഉദുമ: സ്റ്റേറ്റ് ബാങ്ക് ഉദ്യോഗസ്ഥരായ പ്രതിശ്രുതവരനെയും വധുവിനെയും മണിക്കൂറുകളുടെ വ്യത്യാസത്തിൽ ജീവനാടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ അന്വേഷണത്തിനൊരുങ്ങി പൊലീസ്. കാസർകോട് കിഴക്കേക്കര സ്വദേശിനി പി അനുശ്രീ (25), കണ്ണൂർ അമ്പത്തട്ട് സ്വദേശി അമൽ എന്നിവരുടെ മൊബൈൽ ഫോണുകൾ പൊലീസ് പരിശോധിക്കും.
ഡിസംബർ 26-ന് വിവാഹം നിശ്ചയിച്ചിരിക്കെയാണ് കഴിഞ്ഞ ദിവസം ഇരുവരും ജീവനൊടുക്കിയത്. വീഡിയോ കോളിന് പിന്നാലെയായിരുന്നു സംഭവം. അനുശ്രീയെ കർണാടകയിലെ ഹുൻസൂരിലെ താമസസ്ഥലത്തും അമലിനെ എറണാകുളത്തെ ഹോട്ടൽമുറിയിലും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രണ്ട് മാസം മുമ്പാണ് ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞത്.
ചൊവ്വാഴ്ച രാത്രി വരെ അനുശ്രീ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉൻസൂർ ബ്രാഞ്ചിൽ ജോലി ചെയ്തിരുന്നു. ഇതിന് ശേഷമായിരുന്നു സംഭവം. ഈ സമയത്ത് അനുശ്രീയുമായി ഫോണിൽ സംസാരിച്ചെന്നും ആ സമയം അമൽ വിളിച്ച കാര്യം പറഞ്ഞിരുന്നുവെന്നും അനുശ്രീയുടെ സഹോദരി പറഞ്ഞു.എന്നാൽ, പിന്നീട് എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നാണ് കുടുംബം പറയുന്നത്.
രാവിലെ നിരന്തരം ഫോണിൽ ബന്ധപ്പെട്ടുവെങ്കിലും അനുശ്രീ എടുത്തിരുന്നില്ല. തുടർന്ന് അയൽവാസികളെ അറിയച്ചതിന്റെ അടിസ്ഥാനത്തിൽ അവർ ചെന്ന് നോക്കിയപ്പോഴാണ് അനുശ്രീയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഹുൻസൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബുധനാഴ്ച വൈകിട്ടോടെ പൂച്ചക്കാട്ടെ വീട്ടിലെത്തിച്ച് സംസ്കരിച്ചു.
അമൽ പാലാരിവട്ടത്താണ് താമസിച്ചിരുന്നത്. അനുശ്രീ മരിച്ചതറിഞ്ഞതോടെ ബുധനാഴ്ച രാവിലെ 8.45-ഓടെ എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപത്തെ ലോഡ്ജിൽ അമൽ മുറിയെടുക്കുകയും ശേഷം തന്റെ ലൊക്കേഷൻ സുഹൃത്തുക്കൾക്ക് അയച്ചുകൊടുക്കുകയുമായിരുന്നു. എന്താണ് സംഭവമെന്നറിയാൻ സുഹൃത്തുക്കൾ വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. തുടർന്ന് അന്വേഷിച്ചെത്തി വാതിൽ തള്ളിത്തുറന്ന് നോക്കിയപ്പോഴാണ് അമലിനേയും തൂങ്ങിമരിച്ച നിലയിൽ കണ്ടത്. എറണാകുളം നോർത്ത് പൊലീസ് ഇൻക്വസ്റ്റ് നടത്തിയശേഷം മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു.
കെ ചന്ദ്രനാണ് (മലബാർ ഗ്യാസ് ഡിസ്ട്രിബ്യൂഷൻ ഏജൻസി, നീലേശ്വരം) അനുശ്രീയുടെ അച്ഛൻ. റീനയാണ് അമ്മ. സഹോദരി: ശ്രീലക്ഷ്മി. സുധാകരൻ എ അനിത ദമ്പതികളുടെ മകനാണ് അമൽ. സഹോദരി: നക്ഷത്ര
