കണ്ണൂർ: ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിക്കെതിരെ കാപ്പ (KAPA) ചുമത്താനുള്ള നടപടികൾ പൊലീസ് ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഈ ആഴ്ചയ്ക്കുള്ളിൽ കേസ് ഹിസ്റ്ററി റിപ്പോർട്ട് ജില്ലാ പൊലീസ് മേധാവി മുഖേന ജില്ലാ കളക്ടർക്ക് സമർപ്പിക്കും. കളക്ടറാണ് അന്തിമ തീരുമാനമെടുക്കുക. ഇതിനുപുറമേ തെളിവെടുപ്പിനായി അർജുനെ കസ്റ്റഡിയിൽ വാങ്ങാനും, കോതമംഗലം, ഊന്നുകൽ എസ്.എച്ച്.ഒമാരെ ഭീഷണിപ്പെടുത്തിയ കേസിൽ അറസ്റ്റ് രേഖപ്പെടുത്താൻ ഊന്നുകൽ പൊലീസ് കൂത്തുപറമ്പ് കോടതിയിൽ അപേക്ഷ നൽകാനും തീരുമാനിച്ചു.
നാടകീയ രംഗങ്ങൾക്കൊടുവിൽ ഞായറാഴ്ച പുലർച്ചെ ഒന്നരയ്ക്ക് കണ്ണൂർ താളിക്കാവിലെ അഭിഭാഷകയുടെ ഫ്ലാറ്റിൽ നിന്നാണ് അർജുനെ ടൗൺ പൊലീസ് കസ്റ്റഡിയിലെടുത്തത്. കോടതി അനുമതിയോടെ ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രൊഡക്ഷൻ വാറന്റ് പുറപ്പെടുവിച്ചാൽ മാത്രമേ ഇയാളെ എറണാകുളത്തേക്ക് കൊണ്ടുപോകാൻ സാധിക്കൂ. അർജുൻ പിടിയിലാകുന്നതുവരെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പ്രണവിനായുള്ള തിരച്ചിൽ പൊലീസ് തുടരുകയാണ്.
