ശമ്പളവർധനവ്: വിട്ടുവീഴ്ചയില്ലാതെ നഴ്‌സുമാർ; കോഴിക്കോട് സ്വകാര്യ ആശുപത്രികളിൽ സേവനങ്ങൾ തടസ്സപ്പെട്ടു

news image
Mar 11, 2026, 6:08 am GMT+0000 payyolionline.in

കോഴിക്കോട്: അടിസ്ഥാന ശമ്പളം 40,000 രൂപയാക്കണമെന്ന ആവശ്യവുമായി യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ (യു.എൻ.എ.) നേതൃത്വത്തിൽ സ്വകാര്യ ആശുപത്രി നഴ്‌സുമാർ നടത്തുന്ന അനിശ്ചിതകാല സമരം ശക്തമാകുന്നു. സിവിൽ സ്റ്റേഷന് മുൻപിൽ രാവിലെ മുതൽ വൈകുന്നേരം വരെ നടന്ന ധർണ്ണയിൽ നൂറുകണക്കിന് നഴ്‌സുമാർ പങ്കെടുത്തു. സമരം തുടരുന്നതോടെ ജില്ലയിലെ പ്രമുഖ സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനത്തെ അത് സാരമായി ബാധിച്ചു.

നിലവിൽ 22,400 രൂപയായ അടിസ്ഥാന ശമ്പളം കാലാനുസൃതമായി വർദ്ധിപ്പിക്കണമെന്നാണ് നഴ്‌സുമാരുടെ പ്രധാന ആവശ്യം. സമരത്തെ പിന്തുണച്ചതിന്റെ പേരിൽ നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നിന്ന് നഴ്‌സുമാരെ പിരിച്ചുവിട്ടത് പ്രതിഷേധം ഇരട്ടിയാക്കാൻ കാരണമായി. നഴ്‌സുമാർ മാനേജ്‌മെന്റിനെതിരെ ‘സ്‌പൈ വർക്ക്’ (ചാരപ്പണി) നടത്തുന്നു എന്നാണ് ആശുപത്രി അധികൃതരുടെ ആരോപണം. എന്നാൽ, 17 രോഗികൾക്ക് ഒരു നഴ്‌സ് എന്ന നിലയിൽ അമിത ജോലിഭാരം ചുമലിലേറ്റുമ്പോഴാണ് മുന്നറിയിപ്പില്ലാതെ തങ്ങളെ പുറത്താക്കിയതെന്ന് നഴ്‌സുമാർ ചൂണ്ടിക്കാട്ടി.

ജോലി ചെയ്യുന്ന നഴ്‌സുമാരെ മാനേജ്‌മെന്റ് പീഡിപ്പിക്കുകയാണെന്നും ഹോസ്റ്റലിൽ കഴിയുന്നവർക്ക് ഭക്ഷണം നിഷേധിച്ചതായും യു.എൻ.എ. കാലിക്കറ്റ് യൂണിറ്റ് ട്രഷറർ നീനു ആരോപിച്ചു. സമരം ചെയ്യുന്ന നഴ്‌സുമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആർ.എം.പി.ഐ. പ്രവർത്തകർ സിവിൽ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. അവകാശപ്പെട്ട നീതി ലഭിക്കാതെ ജോലിയിൽ പ്രവേശിക്കില്ലെന്ന ഉറച്ച നിലപാടിലാണ് സമരക്കാർ. പ്രശ്നപരിഹാരത്തിനായി ഇതുവരെ ചർച്ചകൾക്ക് തീരുമാനമായിട്ടില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe