നടക്കാവ് സ്റ്റേഡിയം നാളെ മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

news image
Feb 7, 2026, 5:22 am GMT+0000 payyolionline.in

കാസർകോട്: ജില്ലയിലെതന്നെ ഏറ്റവും ബൃഹത്തായതും രാജ്യാന്തര നിലവാരമുള്ളതുമായ നടക്കാവ് ഇന്‍ഡോര്‍ സ്റ്റേഡിയ സമുച്ചയം ഞായറാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. സംസ്ഥാന കായികവകുപ്പ് കിഫ്ബി വഴി അനുവദിച്ച 29.46 കോടി രൂപ വിനിയോഗിച്ച് കിറ്റ്‌കോ ലിമിറ്റഡാണ് അത്യാധുനികരീതിയിലുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്.

ഏത് പ്രതികൂല കാലാവസ്ഥയിലും ദേശീയതല മത്സരങ്ങള്‍ വരെ സംഘടിപ്പിക്കാന്‍ പാകത്തില്‍ സജ്ജീകരിച്ചിട്ടുള്ള മള്‍ട്ടി പര്‍പസ് ഇന്‍ഡോര്‍ സ്റ്റേഡിയമാണ് പദ്ധതിയുടെ പ്രധാന ആകര്‍ഷണം. ബാഡ്മിന്റണ്‍, ബാസ്‌കറ്റ്ബാള്‍, ടെന്നിസ്, ടേബിള്‍ ടെന്നിസ് തുടങ്ങിയ മത്സരങ്ങള്‍ക്കുള്ള അത്യാധുനിക

കോര്‍ട്ടുകളും സജ്ജമാണ്. ഇതിനുപുറമെ കബഡി കോര്‍ട്ടും സ്പ്രിംഗ്‌ളര്‍ സംവിധാനത്തോട് കൂടിയ സെവന്‍സ് നാചുറല്‍ ഗ്രാസ് ഫുട്ബാള്‍ കോര്‍ട്ടും ജില്ലയിലെ ആദ്യത്തെ സെമി ഒളിമ്പിക് നീന്തല്‍ക്കുളവും ഈ സമുച്ചയത്തെ വേറിട്ടുനിര്‍ത്തുന്നു. 400 മീറ്റര്‍ ഫ്ലഡ് ലൈറ്റ് ട്രാക്ക് കൂടി ഉള്‍പ്പെടുന്നതോടെ രാപ്പകല്‍ വ്യത്യാസമില്ലാതെ കായികാരവം ഉയരും.ആയിരക്കണക്കിന് കാണികള്‍ക്ക് ഒരേസമയം ഇരുന്ന് കളി കാണാവുന്ന ഗാലറിയോടുകൂടിയ മൂന്നുനില പവിലിയന്‍ മന്ദിരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

കളിക്കാര്‍ക്കും ഒഫീഷ്യല്‍സിനും സാങ്കേതിക വിദഗ്ധര്‍ക്കുമായി പ്രത്യേകം മുറികള്‍, വി.ഐ.പി ലോഞ്ച്, മീഡിയ റൂം, ഫെഡറേഷന്‍ ലോഞ്ച് എന്നിവയും കെട്ടിടത്തിലുണ്ട്. ഷോപ്പിങ് മാള്‍, വിപുലമായ പാര്‍ക്കിങ് സൗകര്യം, സമാന്തര റോഡ് എന്നിവ കൂടി ഉള്‍പ്പെടുത്തി സമ്പൂര്‍ണമായ ഒരു സ്‌പോര്‍ട്‌സ് ഹബ്ബായാണ് സ്റ്റേഡിയം വിഭാവനം ചെയ്തിരിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe