‘പയ്യോളി എക്സ്പ്രസ്’ പി.ടി ഉഷയ്ക്ക് ഇന്ന് 61 ാം പിറന്നാൾ. പയ്യോളി എക്സ്പ്രസ് , ഇന്ത്യൻ ട്രാക്ക് ആൻഡ് ഫീൽഡിലെ രാജ്ഞി അങ്ങനെ വിശേഷണങ്ങൾ നിരവധിയുണ്ട് പി.ടി. ഉഷയ്ക്ക്.


1964 ജൂൺ 27 ന് ഇവിഎം പൈതലിന്റെയും ടി വി ലക്ഷ്മിയുടെയും മകളായി ജനിച്ച പിലാവുള്ളക്കണ്ടി തെക്കേപ്പറമ്പിൽ ഉഷ ഇന്ത്യൻ കായിക ചരിത്രത്തിലെ ഇതിഹാസ താരമായി മാറുകയായിരുന്നു.
ഇന്ത്യന്‍ കായിക ചരിത്രത്തിലെ ത്രസിപ്പിക്കുന്ന ഓര്‍മയായ പിടി ഉഷയുടെ തുടക്കം നാലാം ക്ലാസിൽ പഠിക്കുന്ന സമയത്താണ്. പിന്നീട് ജീവിത വ്യഥകളെ പൊരുതി തോൽപ്പിച്ച് കായിക രംഗത്തേക്കിറങ്ങി. 1980 ൽ കറാച്ചിയിൽ നടന്ന പാകിസ്ഥാൻ ദേശീയ ഗെയിംസിലും പിടി ഉഷ പങ്കെടുത്തിരുന്നു. അവിടെ 100 മീറ്ററിലും 200 മീറ്ററിലും ഉഷ വിജയം നേടി.ഉഷയുടെ കഴിവുകൾ തിരിച്ചറിഞ്ഞ ഒ.എം നമ്പ്യാർ, അത്ലറ്റിക് കരിയറിൽ ഉടനീളം ഉഷയുടെ വ്യക്തിഗത പരിശീലകനായി തുടർന്നു.തന്നിലെ അത്ലറ്റിനെ രൂപപ്പെടുത്തിയെടുക്കുന്നതിൽ പരിശീലകനായ ഒ.എം നമ്പ്യാരോടുള്ള നന്ദിയും പിടി ഉഷ പല തവണ പ്രകടിപ്പിച്ചിട്ടുണ്ട്. ഒരു വനിതാ അത്ലറ്റെന്ന നിലയിൽ പിടി ഉഷയുടെ വളർച്ചക്ക് ചുക്കാൻ പിടിച്ച ആൾ കൂടിയാണ് അദ്ദേഹം.1980 മോസ്കോ ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യത്തെയും ഏറ്റവും പ്രായം കുറഞ്ഞതുമായ ഇന്ത്യൻ വനിതയായിരുന്നു പിടി ഉഷ.1981-ൽ കുവൈത്തിൽ നടന്ന ഏഷ്യൻ ട്രാക്ക് ആൻഡ് ഫീൽഡ് ചാമ്പ്യൻഷിപ്പിൽ 400 മീറ്ററിൽ ഇന്ത്യക്കായി സ്വർണം നേടി. 1982ൽ ന്യൂഡൽഹിയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ 100 മീറ്ററിലും 200 മീറ്ററിലും വെള്ളി മെഡൽ നേടി.ഒളിമ്പിക് ഫൈനലിൽ എത്തിയ ആദ്യ ഇന്ത്യൻ വനിതാ സ്പ്രിന്ററാണ് പിടി ഉഷ. 1984-ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിൽ 400 മീറ്റർ ഓട്ടത്തിൽ നാലാം സ്ഥാനം നേടിയെങ്കിലും സെക്കന്റിന്റെ നൂറിലൊന്ന് വ്യത്യാസത്തിൽ വെങ്കല മെഡൽ നഷ്ടമായി.1986 സിയോൾ ഒളിമ്പിക്സിൽ മികച്ച കായികതാരത്തിനുള്ള അഡിഡാസ് ഗോൾഡൻ ഷൂ അവാർഡ് നേടി. 1985 ലെ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ അഞ്ച് സ്വർണ്ണ മെഡലുകൾ നേടി. 19ാം വയസിൽ അർജുന അവാർഡും നേടി.36ാം വയസിൽ പൂർണമായും വിരമിച്ച ഉഷ കായിക താരങ്ങൾക്കുള്ള പരിശീലനത്തിലേക്ക് ട്രാക്ക് മാറ്റി. നിലവില്‍ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷയാണ് പി ടി ഉഷ.അത്ലറ്റിക്സിൽനിന്നു വിടചൊല്ലി വർഷങ്ങളേറെ കഴിഞ്ഞെങ്കിലും ഇന്ത്യൻ കായിക ലോകത്ത് ഇന്നും ഉഷയുടെ പേര് ഉയർന്നു കേൾക്കാം.രാഷ്ട്രപതി നാമനിർദേശം ചെയ്ത് രാജ്യസഭാംഗമായ പി.ടി. ഉഷ, തൊട്ടുപിന്നാലെ ഇന്ത്യൻ ഒളിംപിക് അസോസിയേഷന്റെയും ചുമതലയേറ്റെടുത്തു.61–ാം വയസ്സിലും ഇന്ത്യൻ കായിക രംഗത്തെ കൂടുതൽ ഉയരങ്ങളിലെത്തിക്കാനുള്ള ചുമതലകളുമായുള്ള ഓട്ടത്തിലാണ് പിടി ഉഷ.