ന്യൂഡൽഹി: രാജ്യത്തെ ദേശീയപാതകളിലെ ടോൾ പിരിവിനായി വാർഷിക പ്ലാൻ അവതരിപ്പിച്ച് റോഡ് ഗതാഗത ഹൈവേ മന്ത്രാലയം. ഗതാഗത ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയാണ് സാമൂഹ്യ മാധ്യമമായ എക്സിലൂടെ വാർഷിക പ്ലാൻ പങ്കുവെച്ചത്. ആഗസ്ത് 15ന് രാജ്യത്തെ വാണിജ്യേതര സ്വകാര്യ വാഹനങ്ങൾക്ക് ഒരു വർഷം ദൈർഘ്യമുള്ള ഫാസ്ടാഗ് പ്ലാൻ സമർപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
3000 രൂപ വിലയുള്ള ഫാസ്റ്റ് ടാഗ് അധിഷ്ഠിത വാർഷിക പാസാണ് അവതരിപ്പിക്കുന്നത്. വാർഷിക പാസ് എടുത്ത തീയതി മുതൽ ഒരു വർഷം വരെയോ അല്ലെങ്കിൽ 200 യാത്രകൾ വരെയോ പാസ് ഉപയോഗിക്കാം. സ്വകാര്യ വാഹനങ്ങള്‍ക്കാണ് പാസ് നല്‍കുന്നത്.
പുതിയ ഫാസ്ടാഗ് ആക്ടിവേഷനും പുതുക്കലിനുമായി പുതിയൊരു ലിങ്ക് ഉടൻതന്നെ നാഷണൽ ഹൈവേസ് അസോസിയേഷൻ ഓഫ് ഇന്ത്യ (എൻഎച്ച്എഐ) വെബ്സൈറ്റിൽ ലഭ്യമാകും. കൂടാതെ റോഡ് ഗതാഗത ഹൈവേ മന്ത്രാലയത്തിന്റെ (എംഒആർടിഎച്ച്) ഔദ്യോഗിക വെബ്സൈറ്റിലും ഈ ലിങ്ക് ലഭ്യമാകുമെന്ന് ഗഡ്കരി പറഞ്ഞു.
60 കിലോമീറ്റർ പരിധിക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ടോൾ പ്ലാസകളെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കുന്നതിനും ഒറ്റ ഇടപാടിലൂടെ ടോൾ ലളിതമാക്കുകയാണ് ലക്ഷ്യമെന്ന് ഗഡ്കരി പറഞ്ഞു. ഇന്ത്യയിലെ ഹൈവേകളില്‍ ടോള്‍ പിരിവിനായി നിലവില്‍ ഉപയോഗിക്കുന്ന ഫാസ്റ്റാഗ് സംവിധാനത്തില്‍ മാറ്റം വരുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.