കോഴിക്കോട്: ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനമോടിച്ചാൽ മൂന്നുമാസത്തേക്ക് ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നീക്കവുമായി മോട്ടോർ വാഹന വകുപ്പ്.ചെറിയ നിയമലംഘനങ്ങൾക്കുപോലും കർശന നടപടികൾ സ്വീകരിക്കാനാണ് ട്രാൻസ്പോർട്ട് കമീഷണറുടെ ഉത്തരവ്.
ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനും പരിശീലന കോഴ്സുകളുടെ നടത്തിപ്പും സംബന്ധിച്ചാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.എല്ലാ വിഭാഗം ഗതാഗത നിയമലംഘകർക്കും ഏകീകൃത അഞ്ചു ദിവസത്തെ പരിശീല പരിപാടി നടപ്പിലാക്കുന്നത് അപ്രായോഗികവും ചില സന്ദർഭങ്ങളിൽ ആനുപാതികമല്ലാത്തതുമാണെന്ന് നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിൽ ദിവസങ്ങളിൽ വ്യതിയാനം വരുത്തി. ഉത്തരവ് കർശനമായി നടപ്പാക്കാൻ എല്ലാ ലൈസൻസിങ് അതോറിറ്റികളോടും ആർ.ടി.ഒ, ആർ.ടി.ഒ എൻഫോഴ്സ്മെൻറ്, ജോയന്റ് ആർ.ടി.ഒമാർക്കും നിർദേശം നൽകി.
നിയമലംഘനങ്ങളും ശിക്ഷകളും താഴെ പറയുന്ന രീതിയിലാണ് പരിഷ്കരിച്ചിരിക്കുന്നത്:
വാഹനം ഓടിക്കുന്ന ആളോ പിന്നിലിരിക്കുന്ന ആളോ ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ മൂന്നു മാസം ലൈസൻസ് ഉപയോഗിക്കുന്നതിൽനിന്ന് അയോഗ്യനാക്കും. ഒരു ദിവസം ഐ.ഡി.ടി.ആറിൽ പരിശീലനം നേടുകയും വേണം. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചാൽ ആറുമാസം ലൈസൻസ് സസ്പെൻഡ് ചെയ്യും മൂന്നു ദിവസം പരിശീലനത്തിന് വിധേയമാകണം
ലഹരി ഉപയോഗിച്ചോ അല്ലെങ്കിൽ അപകടകരമായ രീതിയിൽ വാഹനമോടിച്ചോ മരണം സംഭവിച്ചാൽ ഒരു വർഷത്തേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യും. അഞ്ചു ദിവസം ഐ.ഡി.ടി.ആറിൽ പരിശീലനം.
അമിതവേഗതക്ക് പിടികൂടിയാൽ മൂന്നുമാസത്തേക്ക് ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യും. മൂന്നു ദിവസത്തെ പരിശീലനം.
റോഡുകളിൽ റേസിങ് നടത്തിയാൽ ആറുമാസം ലൈസൻസ് സസ്പെൻഡ് ചെയ്യും മൂന്നു ദിവസം പരിശീലനം നേടണം.
ഉപയോഗയോഗമല്ലാത്തതോ തകരാറുള്ളതോ ആയ വാഹനം ഓടിച്ചാൽ ആറുമാസം ലൈസൻസ് സസ്പെൻഡ് ചെയ്യും. മൂന്നു ദിവസത്തെ പരിശീലനത്തിന് വിധേയമാകണം
അമിതമായ ഭാരം കയറ്റിയാൽ മൂന്നുമാസം ലൈസൻസ് സസ്പെൻഡ് ചെയ്യും. ഒരു ദിവസം ഐ.ഡി.ടി.ആറിൽ പരിശീലനം നേടണം
എമർജൻസി വാഹനങ്ങൾക്ക് വശം കൊടുത്തില്ലെങ്കിൽ ആറുമാസം ലൈസൻസ് സസ്പെൻഡ് ചെയ്യും ഒരു ദിവസം പരിശീലനം തേടുകയും വേണം.
