ഫറോക്ക്: കൂട്ടുകാരുമായി കുളിക്കുന്നതിനിടെ യുവാവ് കുളത്തിൽ മുങ്ങി മരിച്ചു. ബേപ്പൂർ മാറാട് സാഗരസരണി പൊന്നത്ത് സഞ്ജയ് രാജ് (25) ആണ് മീഞ്ചന്തയ്ക്ക് സമീപം അരീക്കാട് ഉറവൻകുളം അയ്യപ്പ ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചത്. സഹോദരനെ രക്ഷിക്കാൻ ശ്രമിക്കവേ മുങ്ങിയ അനിയൻ ശ്രീനിൽ രാജിനെ23) കൂടെയുണ്ടായിരുന്നവർ രക്ഷപ്പെടുത്തി.
ശനി രാവിലെ എട്ടോടെയാണ് സംഭവം. സഞ്ജയ് മുങ്ങിത്താഴുന്നത് കണ്ട് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അനിയൻ ശ്രീനിലും മുങ്ങിയത്. കൂടെയുണ്ടായിരുന്നവർ ശ്രീനിലിനെ രക്ഷിച്ചു കരയ്ക്കു കയറ്റുന്നതിനിടെ സഞ്ജയ് മുങ്ങിത്താഴ്ന്നത് അറിഞ്ഞില്ല. ഉടൻ തൊട്ടടുത്ത മീഞ്ചന്ത സ്റ്റേഷനിൽ നിന്നും അഗ്നി സുരക്ഷാ സേനയുടെ സ്കൂബാ ഡയ് വർമാർ ഉൾപ്പെടുന്ന സംഘമെത്തി മുങ്ങിത്തപ്പിയാണ് സഞ്ജയിനെ കരക്കെത്തിച്ചത്.
സിപിആർ നൽകിയ ശേഷം ഉടൻ നഗരത്തിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കുളത്തിൽ പ്രത്യേകമായുണ്ടായിരുന്ന കിണറ്റിൽ കുടുങ്ങിയതായാണ് കരുതുന്നത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
പോസ്റ്റ്മോർട്ടത്തിന് ശേഷം ഞായറാഴ്‌ച ഗോതീശ്വരം ശമശാനത്തിൽ സംസ്കരിക്കും.
എംഎസ് സി (മാത്ത്സ്) പഠനം പൂർത്തിയാക്കി പിഎസ്സി പരീക്ഷ പരിശീലനത്തിനൊപ്പം ബേപ്പൂർ നടുവട്ടത്തെ സ്വകാര്യ ട്യൂഷൻ സെന്ററിൽ അധ്യാപകനായും പ്രവർത്തിക്കുകയായിരുന്ന സഞ്ജയ് രാജ് , ബാലസംഘം അരക്കിണർ മേഖല മുൻ സെക്രട്ടറിയാണ്.അച്ഛൻ : പൊന്നത്ത് ദേവരാജൻ (സിപിഐ എം മാറാട് സാഗരസരണി ബ്രാഞ്ച് അംഗം, അരക്കിണർ ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറി, കോർപ്പറേഷൻ മുൻ കൗൺസിലർ). അമ്മ : ഷൈജ (സിപിഐ എം സാഗരസരണി ബ്രാഞ്ച് അംഗം)