റാന്നി: ഭവനവായ്പയിൽ നിർമിച്ച വീട് വെള്ളപ്പൊക്കത്തിൽ തകർന്നതിന്റെ ഇൻഷുറൻസ് തുക ലഭിക്കാൻ വൈകിയ സംഭവത്തിൽ ബാങ്ക് മാനേജരും ഇൻഷുറൻസ് കമ്പനി മാനേജരും നഷ്ടപരിഹാരം നല്‍കണമെന്ന് പത്തനംതിട്ട ഉപഭോക്ത്യ തർക്കപരിഹാര കമീഷൻ വിധി. എസ്.ബി.ഐ മേപ്രാൽ ബാങ്ക് മാനേജരും മാന്നാര്‍ യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി മാനേജരും ചേർന്ന് 19,40,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് കമീഷൻ വിധി പുറപ്പെടുവിച്ചത്. മേപ്രാൽ പഞ്ചായത്തിൽ മാനൻകേരിൽ വീട്ടിൽ ജസ്വിൻ തോമസ് സമർപ്പിച്ച പരാതിയിലാണ് കൺസ്യൂമർ കമീഷന്റെ നടപടി.
ജസ്വിൻ എസ്.ബി.ഐ തിരുവല്ലയിലെ മേപ്രാൽ ബ്രാഞ്ചിൽ നിന്നും 25 ലക്ഷം രൂപയൂടെ ഭവനവായ്പ എടുത്ത് വീട് വെച്ചിരുന്നു. ബാങ്ക് നിർബന്ധമായി വീട് ഇൻഷുർ ചെയ്തിരുന്നതുമാണ്. 24,938 രൂപ ഇൻഷുറൻസ് പ്രീമിയം തുകയായി ബാങ്കിൽ അടച്ചിരുന്നു. എന്നാൽ, ഏത് കമ്പനിയുടെ ഇൻഷുറൻസ് പോളിസി ആണ് എടുപ്പിച്ചിരുന്നതെന്ന് ബാങ്ക് മാനേജർ ജസ് വിനോടു പറഞ്ഞിരുന്നില്ല. 24.07.2014 മുതൽ 23.07.2019 വരെ വീടിന് ഇൻഷുറൻസ് കവറേജ് ഉളളതാണ്. എന്നാൽ 2018ലെ വെള്ളപ്പൊക്കത്തിൽ ഹരജിക്കാരന്റെ വീട് പൂർണ്ണമായി തകരുകയും വലിയ സാമ്പത്തിക നഷ്ടം ഉണ്ടാവുകയും ചെയ്തിരുന്നു.
വായ്പ നൽകിയ ബാങ്ക് തന്നെയാണ് ജസ് വിനെ കൊണ്ട് ഇൻഷുറൻസ് എടുപ്പിച്ചത്. അക്കാരണത്താൽ വെള്ളപ്പൊക്കത്തിൽ ഉണ്ടായ നഷ്ടവും മറ്റും ജസ്വിൻ ബാങ്കിൽ രേഖാമൂലം സമർപ്പിച്ചിരുന്നു. എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും ഇൻഷുറൻസ് തുകയും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാതിരുന്നതിനെ തുടർന്ന് ജസ്വിൻ നടത്തിയ അന്വേഷണത്തിൽ എസ്.ബി.ഐ മേപ്രാൽ ബാങ്ക് മാനേജർ ജസ്വിന്റെ വീട് ഇൻഷൻ ചെയ്തത് എസ്.ബി.ഐ ലൈഫിൽ ആണെന്ന് തെറ്റിദ്ധരിപ്പിച്ചിരുന്നു.
അതുകൊണ്ടുതന്നെ തുടർ നടപടികൾ ഒന്നും തന്നെ സ്വീകരിക്കാതിരിക്കുകയാണ് ചെയ്തത്. ഇത് ബാങ്കിന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ്. അന്വേഷണത്തിൽ ജസ്വിന്റെ വീട് ഇൻഷുർ ചെയ്തത് യുണൈറ്റഡ് ഇൻഡ്യ ഇൻഷുറൻസ് കമ്പനിയുടെ മാന്നാർ ബ്രാഞ്ചിൽ ആണെന്ന് മനസ്സിലാവുകയും ഒരു വർഷത്തിന് ശേഷമാണ് ബ്രാഞ്ച് മാനേജറിന് പ്രസ്തുത ഇൻഷുറൻസ് കമ്പനിയിൽ ക്ലെയിം നൽകാൻ കഴിഞ്ഞത്. ഇത് വളരെ വൈകിയാണ് സമർപ്പിച്ചത് എന്ന കാരണം പറഞ്ഞ് ഇന്‍ഷുറന്‍സ് കമ്പനി ക്ലെയിം നിരസിച്ചു. ഇതിനെതിരെയാണ് ജസ്വിൻ കമീഷനിൽ ഹരജി നല്‍കിയത്.
ഫയലിൽ സ്വീകരിച്ച കമീഷൻ എതിർകക്ഷികൾക്ക് നോട്ടീസ് അയക്കുകയും എല്ലാ കക്ഷികളും കോടതിയിൽ ഹാജരായി വിശദീകരണം നൽകുകയും ചെയ്തു. തുടർന്ന് കമീഷൻ നടത്തിയ വിസ്താരത്തിന്റെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ എതിർകക്ഷികൾ എല്ലാവരും കുറ്റക്കാരാണെന്ന് കണ്ടെത്തുകയാണ് ചെയ്തത്. വെള്ളപ്പൊക്കത്തിന്റെ കെടുതികൾ അന്വേഷിക്കാൻ 4 വർഷം കഴിഞ്ഞാണ് ഇൻഷുറൻസ് കമ്പനി സർവേയറെ വിട്ടത്. ഇത് അന്യായമായ വ്യാപാരതന്ത്രമാണെന്നും കമീഷൻ വിലയിരുത്തി.
തെളിവുകളുടേയും വിസ്താരത്തിൻറെയും അടിസ്ഥാനത്തിൽ ജസ്വിന്റെ പരാതി ശരിയാണെന്ന് കമീഷന് ബോധ്യപ്പെടുകയും 18,95,000 രൂപ യുണെറ്റഡ് ഇന്‍ഷുറന്‍സ് കമ്പനിയും എസ്.ബി.ഐ ബാങ്ക് 25,000 രൂപ നഷ്ടപരിഹാരവും 15,000 രൂപ കോടതി ചെലവും ചേർന്ന് 19,40,000 രൂപ ജസ്വിന് നൽകാൻ കമീഷൻ ഉത്തരവിടുകയാണ് ചെയ്തത്. കമീഷൻ അധ്യക്ഷൻ ബേബിച്ചൻ വെച്ചുച്ചിറയും അംഗമായ നിഷാദ് തങ്കപ്പനും ചേർന്നാണ് വിധി പ്രസ്താവിച്ചത്. ഉത്തരവിന്റെ പിറ്റേദിവസം തന്നെ ബാങ്കിനെതിരെയുള്ള വിധിയുടെ തുകയായ 40,000 രൂപ ജസ്വിന് നൽകിയിട്ടുണ്ടെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.