തിരുവനന്തപുരം: സംസ്ഥാനത്ത് ഹൈസ്കൂൾ പ്രവൃത്തി സമയം അരമണിക്കൂർ വർധിപ്പിക്കണമെന്നും ഓണത്തിനും ക്രിസ്മസിനും പരീക്ഷ ഒഴിവാക്കാമെന്നും ശിപാർശ. വിദ്യാഭ്യാസ കലണ്ടർ പരിഷ്കരിക്കാൻ നിയോഗിച്ച അഞ്ചംഗ സമിതിയുടെതാണ് ശിപാർശ. തുടർച്ചയായി ആറുദിവസം പ്രവൃത്തിദിനം വരാത്ത വിധം മാസത്തിൽ ഒരു ശനിയാഴ്ച ക്ലാസ് നടത്താമെന്നും ശിപാർശയിലുണ്ട്.
അതുപോലെ സ്കൂൾ പരീക്ഷ രണ്ടാക്കി ചുരുക്കാനും ശിപാർശയുണ്ട്. ഓണം, ക്രിസ്മസ് വേളകളിലെ പരീക്ഷകൾ ഒഴിവാക്കി, ഒക്ടോബറിൽ അർധ വാർഷിക പരീക്ഷയും മാർച്ചിൽ വാർഷിക പരീക്ഷയും നടത്താനാണ് ശിപാർശയുള്ളത്.
ക്ലാസ് പരീക്ഷകൾ വഴി വിദ്യാർഥികളുടെ പഠനനിലവാരം വിലയിരുത്താം. എൽ.പി, യു.പി ക്ലാസ് സമയം കൂട്ടേണ്ട. എന്നാൽ ഹൈസ്കൂൾ ക്ലാസുകളിൽ ദിവസവും അരമണിക്കൂർ വീതം കൂട്ടി വർഷത്തിൽ 1200 മണിക്കൂർ അധ്യയനം ഉറപ്പാക്കുകയും ചെയ്യാമെന്നും ശിപാർശയുണ്ട്.
കാസർകോഡ് കേന്ദ്ര സർവകലാശാല വിദ്യാഭ്യാസ വിഭാഗം മേധാവി പ്രഫ. വി.പി. ജോതിഷിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിയാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്ക് റിപ്പോർട്ട് കൈമാറിയത്. ഹൈകോടതി നിർദേശപ്രകാരമാണ് വിദഗ്ധ സമിതി രൂപീകരിച്ചത്.