അർജുൻ ആയങ്കിയുടെ മൊബൈൽ കണ്ടെത്തി; ആഭ്യന്തരമന്ത്രിക്കെതിരെ പോസ്റ്റിട്ടത് ഇതിൽ നിന്നെന്ന് സംശയം

news image
Aug 12, 2026, 7:55 am GMT+0000 payyolionline.in

കണ്ണൂർ: ക്രിമിനൽ കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയുടെ മൊബൈൽ കണ്ടെടുത്ത് പൊലീസ്. ആയങ്കിയെ പിടികൂടിയ അഭിഭാഷകയുടെ അപ്പാർട്ട്‌മെന്റിന് പുറത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് മൊബൈൽ കണ്ടെത്തിയത്. ആഭ്യന്തരമന്ത്രിക്ക് എതിരെ പോസ്റ്റിടാൻ ഉപയോഗിച്ചതെന്ന് കരുതുന്ന ഫോണാണ് കണ്ടെത്തിയത്. പുലർച്ചെ ആറുമണിയോടെയാണ് അപ്പാർട്ട്‌മെന്റിൽ തെളിവെടുപ്പ് നടത്തിയത്. ആയങ്കിയെ അറസ്റ്റ് ചെയ്യുമ്പോൾ ഒരു മൊബൈൽ പൊലീസ് പിടികൂടിയിരുന്നു. ഇതിന് പുറമെയാണ് ഒരു മൊബൈൽ കൂടി പൊലീസ് കണ്ടെത്തുന്നത്.

അതേസമയം പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസിൽ ഇന്നലെ അർജുൻ ആയങ്കിയെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. തലശേരി കോടതിയുടേതാണ് തീരുമാനം. സംഘടിത കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തി എന്ന കേസിൽ ആയങ്കിയുടെ ജാമ്യം റദ്ദാക്കണമെന്ന റിപ്പോർട്ടും പൊലീസ് ഇന്നലെ കോടതിയിൽ സമർപ്പിച്ചിരുന്നു. ഊന്നുകല്ല് സിഐയെ ഭീഷണിപ്പെടുത്തിയ കേസിൽ ആയങ്കിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്താനാണ് പൊലീസ് നീക്കം. കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെത്താൻ ഉണ്ടെന്ന് ഇന്നലെ തന്നെ പ്രതിഭാഗം പ്രോസിക്യൂഷൻ വ്യക്തമാക്കിയിരുന്നു. ആയങ്കിയെ ഉടൻ ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം. കാപ്പ ചുമത്താൻ അടക്കം ലക്ഷ്യമിടുന്നുണ്ടെങ്കിലും അത് അത്ര എളുപ്പമാകില്ലെന്നാണ് വിലയിരുത്തൽ. എന്നാൽ കൂടുതൽ കർശനമായ വകുപ്പുകൾ ചുമത്തിക്കൊണ്ട് ആയങ്കിക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യത ഒഴിവാക്കാനാകും ശ്രമം നടത്തുക എന്നാണ് വിവരം.

കണ്ണൂർ സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഞായറാഴ്ചയായിരുന്നു അർജുൻ ആയങ്കിയുടെ അറസ്റ്റ്. കണ്ണൂർ താളിക്കാവിലെ അഭിഭാഷക ദമ്പതികളുടെ വീട്ടിൽ നിന്നാണ് അർജുനെ കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും കൂത്തുപറമ്പ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കുകയും പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയും ചെയ്തു. ഇതിന് ശേഷം അർജുനെ തലശ്ശേരി സബ് ജയിലിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe