നാദാപുരം: പ്രദേശത്ത് വേനൽമഴ ശക്തമായതിനെ തുടർന്ന് വിഷ്ണുമംഗലം ബണ്ടിന്റെ ഷട്ടറുകൾ തുറന്നു. എന്നാൽ ശക്തമായ നീരൊഴുക്ക് കാരണമായി ബണ്ടിന്റെ മധ്യഭാഗത്തുള്ള ഷട്ടർ ഇതുവരെ തുറക്കാൻ സാധിച്ചിട്ടില്ല. വേനൽമഴ ആരംഭിക്കുന്നതിന് മുൻപ് തന്നെ വിഷ്ണുമംഗലം ബണ്ടും പരിസരവും കേന്ദ്രീകരിച്ച് അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്യാനുള്ള പ്രാരംഭ ശ്രമങ്ങൾ അധികൃതർ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി ആർ.ഡി.ഒ.യുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തിരുന്നു. ബണ്ടിലെ ചെളി അടിയന്തരമായി നീക്കം ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന് സ്ഥലം സന്ദർശിച്ച നിയുക്ത എം.എൽ.എ. കെ.എം. അഭിജിത്ത് ആർ.ഡി.ഒ.യോട് നേരിട്ട് ആവശ്യപ്പെട്ടിരുന്നതുമാണ്.
എന്നാൽ ഇപ്പോൾ വേനൽമഴ കനത്തതോടെ ബണ്ടിലെ ചെളി നീക്കം ചെയ്യാനുള്ള നടപടികൾ പൂർണ്ണമായും ഉപേക്ഷിക്കേണ്ടി വരുമെന്ന ആശങ്കയിലാണ് നാട്ടുകാർ. ആറ് കോടി രൂപയോളം ബണ്ടിലെ ചെളി നീക്കാനുള്ള പദ്ധതിക്കായി മാത്രം അനുവദിച്ചിരുന്നു. മുൻവർഷങ്ങളിലും ഇത്തരത്തിൽ ചെളി നീക്കുന്നതിനായി ഫണ്ട് അനുവദിച്ചതുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള സാമ്പത്തിക ആരോപണങ്ങൾ ഉയർന്നിരുന്നു. ഇത്തവണയും കൃത്യമായി ചെളി നീക്കം ചെയ്യാതെ ഫണ്ട് എഴുതിയെടുക്കാനുള്ള ചില കേന്ദ്രങ്ങളുടെ ശ്രമമാണ് നടക്കുന്നതെന്ന ആരോപണം നാട്ടുകാർക്കിടയിൽ ഇതിനകം തന്നെ വലിയ വിവാദങ്ങൾക്ക് വഴിതുറന്നിട്ടുണ്ട്.
