വാണിമേൽ: വേനൽ കടുത്തതോടെ വാണിമേൽ ഗ്രാമപ്പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സുകളായ പുഴകളിലും തോടുകളിലും നീരൊഴുക്ക് പൂർണ്ണമായും നിലച്ചു. ഇതോടെ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് മലയോര മേഖലകളിൽ കുടിവെള്ളക്ഷാമം അതീവ രൂക്ഷമായിരിക്കുകയാണ്.
നിലവിൽ കുടിവെള്ള ലഭ്യത ഉറപ്പാക്കാൻ ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ ടാങ്കർ ലോറികളിൽ വെള്ളം എത്തിക്കുന്നുണ്ട്. കാപ്പുമ്മൽ, കുളപ്പറമ്പ്, കാക്കിയോട്ടുമ്മൽ, ഉരുട്ടി ഉന്നതി, കോളിപ്പാറ, നിടുംപറമ്പ്, കുങ്കൻനിരവ് തുടങ്ങിയ പ്രദേശങ്ങളിലാണ് പ്രധാനമായും ടാങ്കർ വഴി വെള്ളം വിതരണം ചെയ്യുന്നത്. ജലജീവൻ മിഷൻ വഴിയുള്ള ജലവിതരണവും നിലവിൽ ജനങ്ങൾക്ക് വലിയ ആശ്വാസമാകുന്നുണ്ട്.
അതേസമയം, കുടിവെള്ളം വിലപ്പെട്ടതായിരിക്കെ പൈപ്പുകൾ പൊട്ടി വെള്ളം പാഴാകുന്നത് നാട്ടുകാർക്കിടയിൽ പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്. ഭൂമിവാതുക്കൽ ടൗൺ, കുളപ്പറമ്പ് എന്നിവിടങ്ങളിൽ കഴിഞ്ഞദിവസം പൈപ്പ് പൊട്ടി വൻതോതിൽ വെള്ളം പാഴായിരുന്നു. വിവരം അറിയിച്ചിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് വേഗത്തിലുള്ള നടപടികൾ ഉണ്ടാകുന്നില്ലെന്ന് ആക്ഷേപമുണ്ട്. വരും ദിവസങ്ങളിൽ ചൂട് വർധിക്കുകയാണെങ്കിൽ ജലക്ഷാമം ഇനിയും കടുക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
