പയ്യോളി: യുവതിയെ സ്വകാര്യ ബസ് ജീവനക്കാർ രാത്രി ദേശീയപാതയുടെ ഉയരമുള്ള ഭാഗത്ത് ഇറക്കിവിട്ട സംഭവത്തിൽ നടപടി. സംഭവത്തിൽ ഉൾപ്പെട്ട സ്വകാര്യ ബസിന്റെ പെർമിറ്റ് റദ്ദാക്കാനും പിഴ ഈടാക്കാനും പയ്യോളി പോലീസ് ആർ.ടി.ഒ.യ്ക്ക് റിപ്പോർട്ട് നൽകി. കോഴിക്കോട്ടുനിന്ന് കണ്ണൂരിലേക്ക് യാത്രതിരിച്ച സ്വകാര്യ ബസ് ജീവനക്കാരാണ് രാത്രിയിൽ യുവതിയെ ദേശീയപാതയോരത്ത് ഇറക്കിവിട്ടത്. ഇതേത്തുടർന്ന് യുവതിയെ സ്ഥലത്തെത്തിയവർ കോണിവെച്ച് ദേശീയപാതയിൽനിന്ന് താഴേക്കിറയ്ക്കുകയായിരുന്നു.
സ്വകാര്യ ബസ്സുകൾക്ക് ദേശീയപാതയിലൂടെ കടന്നുപോകാൻ അനുമതിയില്ല. അത് ലംഘിച്ചാണ് ബസ് സർവീസ് നടത്തിയത് എന്നിരിക്കേ, പാതയിൽ ഒരു യുവതിയെ രാത്രി ഇറക്കിവിടുകകൂടി ചെയ്തു എന്ന ഗുരുതരമായ നിയമലംഘനവും നടത്തി.
കോഴിക്കോട്ടുനിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ഋതിക എന്ന ബസ്സാണ് യുവതിയെ അന്യായമായി ഇറക്കിവിട്ടത്. തിക്കോടി ബസ് സ്റ്റോപ്പിൽ ഇറങ്ങാനായിരുന്നു യുവതി ടിക്കറ്റെടുത്തത്. എന്നാൽ ബസ് സർവീസ് റോഡിലൂടെ പോവാതെ ഹൈവേയിൽക്കൂടി പോയി. വേണമെങ്കിൽ ഇറങ്ങിക്കോ എന്നും തിക്കോടി ടൗണിലേക്ക് പോവില്ലെന്നും പറഞ്ഞ് ഇവരെ ഹൈവേയിൽ ഇറക്കിവിടുകയായിരുന്നു. ഇതോടെ ദേശീയപാതയുടെ ഉയർന്ന, വെട്ടമില്ലാത്ത ഒരു ഭാഗത്ത് ഇവർക്ക് ഇറങ്ങേണ്ടിവന്നു. എന്തു ചെയ്യണമെന്നറിയാതെ പരിഭ്രമിച്ചുനിന്ന യുവതിയെക്കണ്ട നാട്ടുകാർ, കോണിയെത്തിച്ച് താഴെയിറക്കുകയായിരുന്നു.
