കാർ യാത്രക്കാരെ വഴിയിൽ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയ കേസ് ; പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടതിൽ പ്രതിഷേധം ശക്തം

news image
Sep 6, 2026, 11:52 am GMT+0000 payyolionline.in

കൊച്ചി: റോഡിൽ വാഹനങ്ങൾ തടഞ്ഞുനിർത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ ആക്രമിക്കുകയും ചെയ്ത പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിൽ വ്യാപക പ്രതിഷേധം. കണ്ണൂർ സ്വദേശിയും ‘ശക്തി’ ബസിലെ ക്ലീനറുമായ മുഹമ്മദ് അൻസാറാണ് പോലീസ് ഉദ്യോഗസ്ഥനെ ഉൾപ്പെടെ ആക്രമിച്ച കേസിൽ അറസ്റ്റിലാവുകയും പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ പുറത്തിറങ്ങുകയും ചെയ്തത്. ബസ്സുടമ നേരിട്ട് സ്റ്റേഷനിൽ എത്തിയാണ് പ്രതിയെ ജാമ്യത്തിലിറക്കി കൊണ്ടുപോയത്. പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്താത്തതിൽ പോലീസുകാർക്കിടയിലും അമർഷം ശക്തമാണ്.

കഴിഞ്ഞ ആഗസ്റ്റ് 9ന് കലൂരിൽ കാർ യാത്രികനെയും കുടുംബത്തെയും വഴിയിൽ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്ന് ഇന്നലെയാണ് നോർത്ത് പോലീസ് അൻസാറിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് പ്രതിയെ ബസിൽ കയറി പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഇയാൾ എ.എസ്.ഐ സുനിലിനെ ആക്രമിക്കുകയായിരുന്നു. ബസിൽ വച്ച് പരസ്യമായാണ് പ്രതി ആക്രമണം നടത്തിയതെന്ന് എഫ്.ഐ.ആറിലും വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ആക്രമണത്തിൽ എ.എസ്.ഐ സുനിലിന്റെ ചുണ്ടിനും കയ്യിലും ഗുരുതരമായി പരിക്കേറ്റിരുന്നു.

മോഷണവും അടിപിടിയും ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് മുഹമ്മദ് അൻസാർ. സമാനമായ രീതിയിൽ കഴിഞ്ഞ ആഗസ്റ്റ് 22ന് മറ്റൊരു കാർ യാത്രികനെയും ഇയാൾ വഴിയിൽ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയിരുന്നു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe