സംസ്ഥാനത്ത് ചൂട് കനക്കുന്നു: നാല് ഡിഗ്രി വരെ താപനില ഉയരാൻ സാധ്യതയെന്ന് മുന്നറിയിപ്പ്

news image
Sep 7, 2026, 9:05 am GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാനത്ത് വരുംദിവസങ്ങളിൽ അന്തരീക്ഷ താപനിലയിൽ മൂന്നു മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ വർധനവിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്ക്-പടിഞ്ഞാറൻ മൺസൂൺ ദുർബലമായതാണ് ചൂട് വർധിക്കാൻ കാരണം. നിലവിലെ സാഹചര്യം ഉഷ്ണതരംഗമായി വിലയിരുത്തിയിട്ടില്ലെങ്കിലും ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം എന്നിവയ്ക്ക് കാരണമാകുമെന്നതിനാൽ പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

​പകൽ 11 മണി മുതൽ വൈകുന്നേരം 3 മണി വരെയുള്ള സമയത്ത് നേരിട്ട് വെയിലേൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നിർദേശിച്ചു. ദാഹമില്ലെങ്കിലും ധാരാളം ശുദ്ധജലം കുടിക്കണം. നിർജലീകരണത്തിന് കാരണമാകുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് പാനീയങ്ങൾ എന്നിവ പകൽ സമയത്ത് ഒഴിവാക്കണം. അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങളും പാദരക്ഷകളും കുടയോ തൊപ്പിയോ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. ORS ലായനി, സംഭാരം എന്നിവ കഴിക്കുന്നതും പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും ഉചിതമാണ്.

​ചൂട് കൂടുന്ന സാഹചര്യത്തിൽ മാർക്കറ്റുകൾ, കെട്ടിടങ്ങൾ, വേസ്റ്റ് ഡംപിങ് യാർഡുകൾ, വനമേഖലകൾ എന്നിവിടങ്ങളിൽ തീപിടിത്തത്തിനും കാട്ടുതീക്കും സാധ്യത കൂടുതലായതിനാൽ ഫയർ ഓഡിറ്റും സുരക്ഷാ മുൻകരുതലുകളും ഉറപ്പാക്കണം. കിടപ്പുരോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ എന്നിവർ പകൽ സമയത്ത് പുറത്തിറങ്ങാതെ പ്രത്യേക ശ്രദ്ധ പുലർത്തണം. ഓൺലൈൻ ഭക്ഷണ വിതരണക്കാർ, മാധ്യമപ്രവർത്തകർ, പോലീസ് ഉദ്യോഗസ്ഥർ, നിർമാണ തൊഴിലാളികൾ തുടങ്ങിയവർക്ക് ആവശ്യമായ വിശ്രമവും കുടിവെള്ളവും ജോലിസ്ഥലങ്ങളിൽ ഉറപ്പാക്കേണ്ടതുണ്ട്.

​വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കുടിവെള്ള ലഭ്യതയും ക്ലാസ് മുറികളിൽ വായുസഞ്ചാരവും ഉറപ്പാക്കാൻ അധികൃതർ നടപടിയെടുക്കണം. ഉച്ചസമയങ്ങളിൽ കുട്ടികൾക്ക് വെയിലേൽക്കുന്ന രീതിയിലുള്ള അസംബ്ലികളും യാത്രകളും ഒഴിവാക്കണം. പാർക്ക് ചെയ്ത വാഹനങ്ങളിൽ കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ ഇരുത്തി പോകാൻ പാടില്ല. കന്നുകാലികളെ വെയിലത്ത് കെട്ടിയിടുന്നത് ഒഴിവാക്കുകയും മൃഗങ്ങൾക്കും പക്ഷികൾക്കും ജല ലഭ്യത ഉറപ്പാക്കുകയും വേണം. അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ഉടൻ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യേണ്ടതാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe