തിരുവനന്തപുരം: നീറ്റ് ചോദ്യപേപ്പർ വിഷയവുമായി ബന്ധപ്പെട്ട് നടന്ന സി.ജെ.പി, വിദ്യാർഥി പ്രതിഷേധങ്ങളിൽ കേരളത്തിൽ 36 കേസുകൾ രജിസ്റ്റർ ചെയ്തെന്ന് സംസ്ഥാന സർക്കാർ. സുപ്രീം കോടതിയിലാണ് സംസ്ഥാന സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത് തിരുവനന്തപുരത്താണ്, പത്ത് കേസുകൾ. കൊച്ചി സിറ്റിയിൽ 100 പേരെ പ്രതികളാക്കി ഒരു കേസ് രജിസ്റ്റർ ചെയ്തു.
ആലപ്പുഴയിൽ എട്ടും തൃശൂരിൽ അഞ്ചും കേസുകളെടുത്തതായും സർക്കാർ സുപ്രീം കോടതിയിൽ റിപ്പോർട്ട് നൽകി. നിയമവിരുദ്ധമായ സംഘം ചേരൽ, അക്രമം, കലാപ ശ്രമം, വഴി തടസപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും സംസ്ഥാന സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിലുണ്ട്. സുപ്രീം കോടതി നിർദേശങ്ങൾ പാലിച്ചേ കേസുകളിൽ തുടർ നടപടികൾ സ്വീകരിക്കൂവെന്ന് വ്യക്തമാക്കിയ സംസ്ഥാനം, സമരത്തിൽ പങ്കെടുത്ത പ്രായപൂർത്തിയാത്തവർക്കെതിരെ കേസെടുത്തിട്ടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. സിജെപി പ്രതിഷേധത്തിലെ പൊലീസ് അതിക്രമത്തിനെതിരായ ഹർജികളിലാണ് സർക്കാർ സുപ്രീം കോടതിയിൽ റിപ്പോർട്ട് നൽകിയത്.
