നാദാപുരത്ത് വ്യാപാരസ്ഥാപനങ്ങളിൽ വ്യാപക പരിശോധന: 90,000 രൂപ പിഴ ചുമത്തി, കെട്ടിടങ്ങൾ അടപ്പിച്ചു

news image
May 14, 2026, 6:57 am GMT+0000 payyolionline.in

നാദാപുരം: കൂൾ ബാറുകൾ, ബേക്കറികൾ, മറ്റ് വ്യാപാര സ്ഥാപനങ്ങൾ, അതിഥിത്തൊഴിലാളികളുടെ താമസസ്ഥലങ്ങൾ എന്നിവിടങ്ങളിൽ നാദാപുരം ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി എം.പി. രജുലാലിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. ശുചിത്വം പാലിക്കാത്തതും ദിവസങ്ങളോളം പഴക്കമുള്ളതും ദുർഗന്ധം വമിക്കുന്നതുമായ മാംസം പിടിച്ചെടുത്തതിനെത്തുടർന്ന് ഒരു സ്ഥാപനം താത്കാലികമായി അടപ്പിച്ചു. കൂടാതെ, വിവിധ സ്ഥാപന പരിസരങ്ങളിൽ അലക്ഷ്യമായി മാലിന്യം നിക്ഷേപിച്ചവർക്കായി ആകെ 90,000 രൂപ പിഴയും ചുമത്തി.

​കക്കൂസ് മാലിന്യം പൊതുഓടയിലേക്ക് ഒഴുക്കിവിട്ട ടൗണിലെ അതിഥിത്തൊഴിലാളി താമസകേന്ദ്രം അടച്ചുപൂട്ടാൻ നോട്ടീസ് നൽകുകയും കസ്തൂരി കുളത്തിന് സമീപം വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച കെട്ടിടം അടയ്ക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പും പഞ്ചായത്തും സംയുക്തമായാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും കർശന പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു. ഹെൽത്ത് ഇൻസ്പെക്ടർമാരായ എ.ടി. മൊയ്തീൻ, സീന എന്നിവരും മറ്റ് ജീവനക്കാരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe