കൽപറ്റ: വയനാട് ടൗൺഷിപ്പിലെ നിർമ്മാണത്തിൽ അനിശ്ചിതത്വം തുടരുന്നു. ഫെയ്സ് വണ്ണിലെ 178 വീടുകൾ പോലും ഇനിയും താമസയോഗ്യമായില്ല.40 വീടുകൾ മാത്രമാണ് താമസയോഗ്യമായതെന്ന് ജില്ലാ ഭരണകൂടം ദുരന്തബാധിതരോട് വ്യക്തമാക്കിയത്. ടൌൺഷിപ്പിലെ മറ്റ് ഫേസുകളിലെ നിർമ്മാണത്തിലും അനിശ്ചിതത്വം തുടരുകയാണ്. ദുരന്തബാധിതരായ 1184 പേർക്കുള്ള ഒമ്പതിനായിരം രൂപ സഹായവും മുടങ്ങി. ദുരന്തബാധിതർക്കുള്ള ഫുഡ് കൂപ്പണും ഇതുവരെ ലഭിച്ചില്ല
ഉരുൾപ്പൊട്ടൽ ദുരന്തബാധിതർക്കായി നൂറ് വീട് വാഗാദാനം ചെയ്ത കോൺഗ്രസ് ഭൂമിയിൽ ഒരു പണിയും തുടങ്ങാത്ത സാഹചര്യത്തിൽ സിപിഎം വിമർശനം കടുപ്പിക്കുകയാണ്. പിരിച്ചെടുത്ത പണം എത്രയെന്ന് വെളിപ്പെടുത്താത്തിൽ ദുരൂഹത കൂടി ആരോപിക്കുന്പോഴാണ് കോൺഗ്രസ് നേതൃത്വം പണത്തിൻറെ കണക്ക് പുറത്ത് വിട്ടത്. രണ്ട് അക്കൗണ്ടുകൾ വഴിയായി അഞ്ച് കോടി 38 ലക്ഷമാണ് കോൺഗ്രസിന് ലഭിച്ചതെന്ന് സണ്ണിജോസഫ് പറഞ്ഞു. പദ്ധതിക്കായി ഭൂമി വാങ്ങിയതിന് ആറ് കോടി പതിനെട്ട് ലക്ഷം ചെലവായി.പിരിച്ചെടുത്തതിൽ കൂടുതൽ തുക വന്നതിനാൽ 97 ലക്ഷം രൂപ പാർട്ടി അധികമായി നൽകിയെന്നും കെപിസിസി പ്രസിഡൻറ് പറഞ്ഞു കോൺഗ്രസിൻറെ ഭൂമിയിൽ മാതൃക വീടിൻറെ നിർമാണം തുടങ്ങാനുള്ള അനുമതി ലഭിച്ചു. എന്നാൽ വീട് നിർമാണം എന്ന് തുടങ്ങുമെന്നതിൽ ഇനിയും വ്യക്തതയായിട്ടില്ല.
