തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസിന് ജാമ്യം. കട്ടിളപ്പാളി കേസ്, ദ്വാരപാലക ശിൽപ കേസ് എന്നിവയിൽ കൊല്ലം വിജിലൻസ് കോടതിയാണ് സ്വാഭാവിക ജാമ്യം അനുവദിച്ചത്. ഇതോടെ ഈ കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്ന അവസാന പ്രതിയും പുറത്തിറങ്ങുകയാണ്.
പ്രത്യേക അന്വേഷണസംഘം (SIT) സമയബന്ധിതമായി കുറ്റപത്രം സമർപ്പിക്കാത്തതിനെത്തുടർന്നാണ് ശങ്കരദാസിന് ജാമ്യം ലഭിച്ചത്. ഇദ്ദേഹം അറസ്റ്റിലായി 90 ദിവസം പൂർത്തിയായിട്ടും കുറ്റപത്രം കോടതിയിൽ എത്താതിരുന്നതോടെയാണ് സ്വാഭാവിക ജാമ്യത്തിന് അർഹത ലഭിച്ചത്. 2026 ജനുവരി 14-നായിരുന്നു ശങ്കരദാസിനെ അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
കേസിലെ ആകെ 13 പ്രതികളിൽ ജയിലിൽ കഴിഞ്ഞിരുന്ന ഏക വ്യക്തിയായിരുന്നു ഇദ്ദേഹം. മറ്റ് പ്രതികളായ എ. പത്മകുമാർ, തന്ത്രി കണ്ഠര് രാജീവര്, ഉണ്ണികൃഷ്ണൻ പോറ്റി തുടങ്ങിയവർക്ക് നേരത്തെ തന്നെ ജാമ്യം ലഭിച്ചിരുന്നു. നേരത്തെ ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ശങ്കരദാസ് ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും കോടതി അത് തള്ളുകയായിരുന്നു. നിലവിൽ എല്ലാ പ്രതികളും ജാമ്യത്തിലിറങ്ങിയതോടെ കേസിലെ തുടർനടപടികൾ കോടതിയിൽ തുടരും.
