കുവൈത്ത് സിറ്റി/ടെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം തുടരുന്നതിനിടെ അമേരിക്കയുടെ എഫ്-15 (F-15) യുദ്ധവിമാനം കുവൈത്തിൽ തകർന്നു വീണു. ഇറാന്റെ ആക്രമണത്തിലാണോ വിമാനം തകർന്നതെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും, അബദ്ധത്തിൽ വെടിയേറ്റതാകാമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. വിമാനത്തിലുണ്ടായിരുന്ന പൈലറ്റുമാർ അത്ഭുതകരമായി രക്ഷപ്പെട്ടു. വിമാനം തകരുന്നതിന്റെയും പൈലറ്റുമാർ പാരച്യൂട്ട് വഴി രക്ഷപ്പെടുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
അതേസമയം, നിലവിലെ സാഹചര്യത്തിൽ അമേരിക്കയുമായി യാതൊരുവിധ ചർച്ചകൾക്കും തയ്യാറല്ലെന്ന് ഇറാൻ വ്യക്തമാക്കി. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടതിന് പിന്നാലെ ആണവ ചർച്ചകൾക്കായി ഇറാൻ ശ്രമിക്കുന്നുവെന്ന യുഎസ് മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ ഇറാൻ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി അലി ലാരിജാനി തള്ളി.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയങ്ങൾ മേഖലയെ കടുത്ത പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടതെന്ന് ലാരിജാനി കുറ്റപ്പെടുത്തി. ‘അമേരിക്ക ഫസ്റ്റ്’ എന്ന മുദ്രാവാക്യം ട്രംപ് ‘ഇസ്രായേൽ ഫസ്റ്റ്’ എന്നാക്കി മാറ്റിയെന്നും ഇസ്രായേലിന്റെ താല്പര്യങ്ങൾക്കായി അമേരിക്കൻ സൈനികരെ ബലിയാടാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. അമേരിക്കൻ സൈനികരുടെ ജീവഹാനിയിൽ ട്രംപ് ഇപ്പോൾ ആശങ്കാകുലനാണെന്നും ലാരിജാനി പരിഹസിച്ചു.
