തിരുവനന്തപുരം: കിണറുകൾ കുഴിക്കാൻ സർക്കാർ അനുമതി വേണ്ടിവരും. സർക്കാർ പുറത്തിറക്കിയ ജലനയത്തിന്റെ കരടിലാണ് അനധികൃത ഭൂഗർഭജലചൂഷണം നിയന്ത്രിക്കാനുള്ള ശുപാർശയുള്ളത്.
കിണറുകളുടെ എണ്ണം, ആഴം, രൂപകല്പന, എന്നിവയെക്കുറിച്ചൊന്നും സർക്കാരിന് കണക്കില്ല. അശാസ്ത്രീയമായ കിണർനിർമാണവും ദുരുപയോഗവും തടയാൻ സർക്കാർ ഇടപെടൽ വേണമെന്നും ശുപാർശയുണ്ട്.
മഴവെള്ളസംഭരണികൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ടോയെന്ന് കെട്ടിടനികുതി പിരിക്കുമ്പോൾ പരിശോധിക്കണം. വീടുകളിൽ പാചകത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി രണ്ട് ജലസംഭരണികൾ നിർദേശിക്കുന്നതും പരിഗണിക്കും. വരൾച്ചയും ജലക്ഷാമവുമുള്ള മേഖലകളിൽ ജലം അമിതമായി ഉപയോഗിക്കുന്ന വ്യവസായങ്ങൾക്ക് അനുമതിനൽകില്ല. കുഴൽക്കിണറുകൾക്കും നിയന്ത്രണം കൊണ്ടുവരും.
- ജലത്തിന്റെ ഉപയോഗത്തിനനുസരിച്ച് വില വർധിപ്പിക്കുന്നതും ആലോചിക്കും
- കൂടുതൽ ശുദ്ധീകരിച്ച വെള്ളം ഉപയോഗിക്കുന്നവരിൽനിന്ന് ഉയർന്നനിരക്ക് ഈടാക്കും
- ഗാർഹികേതര ഉപയോക്താക്കൾ പുതിയ ജലസ്രോതസ്സുകൾ ഉപയോഗിക്കാൻ സർക്കാർ അനുമതി നേടണം
