തിരുവനന്തപുരം: തിരുവനന്തപുരത്ത് വിദ്യാർത്ഥി സ്കൂളിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം നടത്തി അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം പരുത്തിപ്പള്ളി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഒന്നാംവർഷ വിദ്യാർത്ഥിയായിരുന്ന എബ്രഹാം ബെൻസൺ ആണ് മരണപ്പെട്ടത്. മറ്റ് വിദ്യാർത്ഥികളുടെ സാന്നിധ്യത്തിൽ സ്കൂളിലെ ക്ലർക്ക് അപമര്യാദയായി പെരുമാറിയതിനെ തുടർന്നാണ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തതെന്നാണ് പരാതി. കുട്ടിയുടെ പിതാവിൻ്റെ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ ഉത്തരവ്.
സംഭവത്തില്‍ സ്കൂളിലെ ക്ലർക്കിനെതിരെ കുടുംബം രംഗത്തെത്തിയിരുന്നു. ക്ലര്‍ക്കുമായുണ്ടായ തർക്കമാണ് കുട്ടിയുടെ ആത്മഹത്യയ്ക്ക് കാരണമെന്ന് കുടുംബം ആരോപിച്ചിരുന്നു. പ്രൊജക്റ്റ് റിപ്പോർട്ടിൽ സീൽ വെക്കാൻ ക്ലർക്ക് സമ്മതിച്ചില്ലെന്നും ക്ലർക്ക് കുട്ടിയോട് മോശമായി പെരുമാറിയെന്നും കുടുംബം ആരോപിക്കുന്നു. ഇതിന് ശേഷം രക്ഷിതാക്കളെ കൂട്ടി വരാൻ പ്രിൻസിപ്പൽ ആവശ്യപ്പെട്ടെന്നുമാണ് കുടുംബത്തിൻ്റെ ആരോപണം. വിദ്യാര്‍ത്ഥിയെ കാണാതായതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് സ്കൂളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)