കോഴിക്കോട് : വോട്ടെണ്ണലിന് തുടക്കം കുറിച്ച് സ്‌ട്രോങ് റൂമിൽ നിന്ന് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ നിരത്തിയപ്പോൾ എല്ലാത്തിലും 99 ശതമാനം ബാറ്ററി ചാർജ് . ഇത് ശ്രദ്ധയിൽപ്പെട്ട കോഴിക്കോട് നോർത്ത് നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി കെ. ജയന്തിന്റെ കൗണ്ടിംഗ് ഏജന്റ് ജെയ്‌സൺ ഇതിൽ സംശയ ഉന്നയിച്ചു.
ഒരു പകൽ മുഴുവൻ വോട്ട് രേഖപ്പെടുത്താൻ ഉപയോഗിച്ച യന്ത്രത്തിൽ 99% ബാറ്ററി ചാർജ് ബാക്കിയുണ്ടാവുക എന്നതായിരുന്നു കൗണ്ടിംഗ് ഏജന്റിന്റെ സംശയം. എന്നാൽ, നിലവിലെ വ്യവസ്ഥ അനുസരിച്ച് ഇവിഎം മെഷീന്റെ ബാറ്ററി ചാർജ് രേഖപ്പെടുത്തുന്ന സംവിധാനമില്ലെന്ന് ഉദ്യോഗസ്ഥർ മറുപടി നൽകി. തുടർന്ന്, ബോട്ട് എണ്ണയിൽ കേന്ദ്രത്തിൽനിന്ന് പുറത്തുവന്ന ഏജന്റ് സ്ഥാനാർത്ഥിയായ ജയന്തിനെയും ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാറിനെയും വിവരമറിയിച്ചു.
വിവരമറിഞ്ഞ് സ്ഥാനാർത്ഥി ജയന്ത് വോട്ടെണ്ണൽ കേന്ദ്രത്തിൽ എത്തി ഉദ്യോഗസ്ഥരുമായി ഇതേ കുറിച്ച് അന്വേഷിച്ചു. എല്ലാ മെഷീനിലും അങ്ങനെ തന്നെയാണ് കാണിക്കുന്നത് എന്ന് മാത്രമാണ് മറുപടി ലഭിച്ചത്. കെ.സി.വേണുഗോപാൽ, രമേശ് ചെന്നിത്തല, വി.ഡി. സതീശൻ എന്നിവരുടെ ശ്രദ്ധയിലും ഈ വിഷയം കൊണ്ടുവരാൻ ശ്രമിക്കുന്നതായി കോൺഗ്രസ് നേതാക്കൽ പറഞ്ഞു. കോഴിക്കോട് നോർത്ത് നിയോജകമണ്ഡലത്തിൽ മാത്രമാണ് ഈ പ്രശ്‌നം ഉന്നയിക്കപ്പെട്ടത്. പോളിംഗ് ദിവസം 80 ശതമാനത്തോളം മാത്രമാണ് എല്ലാ മെഷീനിലും ബാറ്ററി ചാർജ് എന്ന് കൗണ്ടിംഗ് ഏജന്റ് ജെയ്‌സൺ പറഞ്ഞു.
