കോഴിക്കോട്: വെസ്റ്റ്ഹിൽ റെയിൽവേ സ്റ്റേഷനിൽ റെയിൽവേ ജീവനക്കാരന്റെ ഇരുചക്രവാഹനത്തിനുള്ളിൽ പാമ്പിനെ കണ്ടെത്തിയതിനെത്തുടർന്ന് ജീവനക്കാരും യാത്രക്കാരും കടുത്ത ആശങ്കയിൽ. കാലവർഷം ശക്തമായതോടെ ഇഴജീവികളുടെ ശല്യം ഇനിയും വർധിക്കുമെന്നാണ് ഭീതി. ഗുഡ്സ് യാർഡിന് സമീപമുള്ള ചെറിയ ഷെഡ്ഡിൽ നിർത്തിയിട്ടിരുന്ന, കൊയിലാണ്ടി ഉള്ളൂർ സ്വദേശിയായ ജീവനക്കാരൻ സ്മിത്തിന്റെ സ്കൂട്ടറിലാണ് കഴിഞ്ഞദിവസം പാമ്പ് കയറിയത്. ഗുഡ്സ് യാർഡിലെ പ്ലാറ്റ്ഫോം വീതികൂട്ടുന്നതിന്റെ ഭാഗമായി രണ്ടുമാസം മുൻപ് ഇവിടുത്തെ കാടുകൾ വെട്ടിത്തെളിച്ചിരുന്നു. ഇതോടെ താവളം നഷ്ടപ്പെട്ട പാമ്പുകൾ പുറത്തേക്കിറങ്ങിയതാകാമെന്നാണ് സംശയിക്കുന്നത്.
എഫ്.സി.ഐ. ഗോഡൗണിനോട് ചേർന്നുള്ള സ്റ്റേഷൻ പരിസരം നിലവിൽ പലയിടത്തും കാടുമൂടിക്കിടക്കുകയാണ്. റെയിൽവേ മേൽപ്പാലത്തിന് മുകളിലേക്ക് വരെ ഈ കാടുകൾ പടർന്നുപന്തലിച്ചിട്ടുണ്ട്. ഇടയ്ക്കിടെ ഇവിടെ കാട് വെട്ടാറുണ്ടെന്നാണ് ജീവനക്കാർ വ്യക്തമാക്കുന്നത്. റെയിൽവേ സ്റ്റേഷനോട് ചേർന്നുള്ള എഫ്.സി.ഐ. ഗോഡൗണിൽ നിലവിൽ എലിശല്യം കുറവായതിനാൽ അവിടെ പാമ്പ ശല്യമില്ലെന്ന് ജീവനക്കാർ പറയുമ്പോഴും, ഈ ഭാഗത്ത് മുൻപ് പലപ്പോഴും പാമ്പുകളെ കണ്ടിട്ടുള്ളതായി നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു.
ഗുഡ്സ് യാർഡിലും റെയിൽവേ ട്രാക്കുകളിലും മുൻപും മലമ്പാമ്പ്, മൂർഖൻ തുടങ്ങിയ മാരകവിഷമുള്ള ഇഴജീവികളെ പ്രദേശവാസികൾ കണ്ടെത്തിയിട്ടുണ്ട്. പലപ്പോഴും ഇവ ട്രെയിൻ തട്ടി ചത്തനിലയിലും കാണപ്പെടാറുണ്ട്. സ്റ്റേഷൻ പരിസരത്തെ കാടുകൾ ഉടനടി വെട്ടിമാറ്റി യാത്രാക്കാരും ജീവനക്കാരുടേയും സുരക്ഷ ഉറപ്പാക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
