കാഞ്ഞങ്ങാട്: ദേശീയപാതയിലെ കുഴിയിൽ വീണ് ഓട്ടോറിക്ഷ മറിഞ്ഞു.പിറകിലിരിക്കുകയായിരുന്നു അമ്മയും കുഞ്ഞും റോഡിലേക്കു തെറിച്ചുവീണു. അമ്മയുടെ കൈയിലുണ്ടായിരുന്ന ഒന്നരവയസ്സുള്ള കുട്ടി വീണത് വെള്ളം നിറഞ്ഞ കുഴിയിൽ. വ്യാഴാഴ്‌ച രാവിലെ ഏഴോടെ കാഞ്ഞങ്ങാട് കുളിയങ്കാലിലാണ് സംഭവം, ക്ഷേത്രദർശനത്തിന് പോകുകയായിരുന്നു അമ്മയും കുഞ്ഞും. കഴിഞ്ഞ രാത്രിയിൽ പെയ്‌ത മഴയിലാണ് കുഴികൾ രൂപപ്പെട്ടത്. ചെറുതും വലുതുമായ ഒന്നിലേറെ കുഴികളുണ്ടായിരുന്നു. കുഴിയിൽ ടയർ പതിഞ്ഞതും ഓട്ടോറിഷ തെന്നി മറിയുകയായിരുന്നു.
കുളിയങ്കാലിൽ ദേശീയപാതയിലെ കുഴിയിൽ വീണ് ഓട്ടോറിക്ഷ മറിയുമ്പോൾ റോഡിൻ്റെ എതിർവശത്തുണ്ടായിരുന്നു അബ്‌ദുൾ ഖാദർ. ‘അപകടം കണ്ട് ഓടിയെത്തുമ്പോൾ കുഞ്ഞെവിടെയെന്ന് നോക്കുകയായിരുന്നു അമ്മ, കുഴിയിലെ വെള്ളത്തിലേക്കാണ് കുട്ടി വീണിരുന്നത്. വെള്ളത്തിൽ മുങ്ങിപ്പോയിരുന്നു. പെട്ടെന്നു എടുത്തതിനാൽ അപായമൊന്നും സംഭവിച്ചില്ല’-അബ്‌ദുൾ ഖാദർ പറഞ്ഞു. കുളിയങ്കാൽ ജുമാ മസ്‌ജിദ് ഖജാൻജിയാണിദ്ദേഹം.
കഴിഞ്ഞ രാത്രിയിലെ മഴയിൽ ഇവിടെ വലിയ കുഴികൾ രൂപപ്പെട്ടിണ്ടുണ്ടെന്ന് അറിഞ്ഞ ഉടൻ ഇദ്ദേഹം അവിടേക്ക് ഒടിയെത്തി വാഹനങ്ങളോട് ഇക്കാര്യം വിളിച്ചുപറയുന്നുണ്ടായിരുന്നു. ബൈക്കിൽ പോകുകയായിരുന്ന കാഞ്ഞങ്ങാട് സൗത്തിലെ ദമ്പതിമാർ ഉൾപ്പെടെ നിരവധിപേരാണ് കുഴിയിൽ വീണത്.
കൗൺസിലർ ടി. മുഹമ്മദ്കുഞ്ഞിയുൾപ്പെടെയുള്ളവരെത്തി അധികൃതരെ വിവരമറിയിക്കുകയും പിന്നീട് മേഘാ കൺസ്ട്രക്ഷൻ കമ്പനി ഉദ്യോഗസ്ഥരെത്തുകയും ചെയ്‌തു. ഉച്ചയോടെ കുഴികളെല്ലാം അടച്ചു