തിരുവനന്തപുരം: മുണ്ടത്തിക്കോട് ദുരന്തത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ. ഒരാഴ്ചയ്ക്കുള്ളിൽ അപകട കാരണം വ്യക്തമാകുമെന്നും ഡിജിപി പറഞ്ഞു.
നെട്ടയത്ത് പൊലീസിനെതിരെ മുൻ ഡിജിപി ആർ ശ്രീലേഖ പ്രതിഷേധിച്ചതും ശബരിമലയിൽ ഹെലികോപ്റ്റർ താഴ്ന്നുപറന്നതുമായി ബന്ധപ്പെട്ടും ഡിജിപി പ്രതികരിച്ചു. നെട്ടയത്തെ പ്രതിഷേധത്തിൽ ശ്രീലേഖയ്ക്കെതിരെ കേസ് എടുത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നായിരുന്നു ഡിജിപി പറഞ്ഞത്. ശ്രീലേഖ മുതിർന്ന ഉദ്യോഗസ്ഥയും സഹപ്രവർത്തകയുമായിരുന്നു. സേനയോട് അനുഭാവപൂർവ്വം പെരുമാറണമായിരുന്നുവെന്നും ഡിജിപി പറഞ്ഞു. ശബരിമലയിൽ ഹെലികോപ്റ്റർ താഴ്ന്നുപറന്നതുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടുണ്ട്. ഫ്ളൈറ്റ് പാത്തിലെ വ്യതിയാനം സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഏപ്രിൽ 21ന് മൂന്നുമണിയോടെയാണ് തൃശൂർ പൂരത്തിന്റെ ഭാഗമായി സാമ്പിൾ വെടിക്കെട്ടിനും പ്രധാന വെടിക്കെട്ടിനും വേണ്ടിയുളള ഒരുക്കങ്ങൾ നടന്ന തിരുവമ്പാടിയുടെ വെടിക്കെട്ട് പുരയിൽ സ്ഫോടനമുണ്ടായത്. രണ്ട് വെടിക്കെട്ടിനും വേണ്ടി കരുതിവെച്ചിരുന്ന കരിമരുന്ന് വെടിക്കെട്ട് പുരയിലുണ്ടായിരുന്നു. അപകടത്തിൽ അന്ന് തന്നെ 13 പേർ കൊല്ലപ്പെട്ടു. വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന പ്രവീണും തിരുവമ്പാടി ലൈസൻസി സതീശനും കൂടി മരിച്ചതോടെ മരണസംഖ്യ 15 ആയി ഉയർന്നിരുന്നു.
