തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ പൊതുജനങ്ങൾക്ക് മുഖ്യമന്ത്രിയെ നേരിട്ട് കാണാനുള്ള സമയം വെട്ടിച്ചുരുക്കി. നിലവിൽ എല്ലാ ദിവസവും സന്ദർശനാനുമതി ഉണ്ടായിരുന്നുവെങ്കിൽ, ഇനി മുതൽ ആഴ്ചയിൽ മൂന്ന് ദിവസം മാത്രമായിരിക്കും അവസരം. മുഖ്യമന്ത്രിയുടെ തിരക്കുകൾ കാരണമാണ് സന്ദർശന സമയത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതെന്നാണ് ഔദ്യോഗിക വിശദീകരണം.
തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകിട്ട് മൂന്നര മുതൽ അഞ്ചര വരെയാണ് സന്ദർശന സമയം. പ്രായമായവർ, ഭിന്നശേഷിക്കാർ, ശാരീരിക അവശത അനുഭവിക്കുന്നവർ എന്നിവർക്കായിരിക്കും കൂടിക്കാഴ്ചയിൽ മുൻഗണന നൽകുക. പുതിയ നിയന്ത്രണം ബുധനാഴ്ച മുതൽ നിലവിൽ വരും.
അതേസമയം മുഖ്യമന്ത്രി സെക്രട്ടേറിയറ്റിൽ ഇല്ലാത്ത ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് പരാതി പരിഹാര സെല്ലിൽ നേരിട്ടെത്തി പരാതി നൽകാവുന്നതാണ്. ഇതിനായി പ്രത്യേകം നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ വൈകിട്ട് മൂന്നു മുതൽ അഞ്ചു വരെയുള്ള സമയങ്ങളിൽ പരാതികൾ സ്വീകരിക്കും.
