സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, ആന്റിവെനം ലഭ്യമായ ആശുപത്രികൾ പെട്ടെന്ന് കണ്ടെത്താൻ പുതിയ സംവിധാനവുമായി ആരോഗ്യവകുപ്പ്. ഇനിമുതൽ 108 ആംബുലൻസ് സർവീസിൽ വിളിച്ചാൽ ആന്റിവെനം സ്റ്റോക്കുള്ള തൊട്ടടുത്ത ആശുപത്രികളുടെ വിവരങ്ങൾ ഉടനടി ലഭിക്കും. ആന്റിവെനം ലഭ്യമല്ലാത്ത ആശുപത്രികളിൽ പോയി സമയം കളയുന്നത് ഒഴിവാക്കാനും ചികിത്സ വൈകുന്നത് തടയാനും ഈ നീക്കം സഹായിക്കും.
നിലവിൽ കേരളത്തിലെ 146 ആശുപത്രികളിൽ ആന്റിവെനം ലഭ്യമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പാമ്പുകടിയേറ്റാൽ രോഗിയെ ഒട്ടും ചലിപ്പിക്കാതെ എത്രയും വേഗം വിദഗ്ധ ചികിത്സ ലഭ്യമാക്കുകയാണ് വേണ്ടത്. 108 ആംബുലൻസ് സംഘത്തിന് ചികിത്സാ കേന്ദ്രങ്ങളുടെ കൃത്യമായ പട്ടിക കൈമാറിയിട്ടുള്ളതിനാൽ, വിളിക്കുന്നവർക്ക് കൃത്യമായ മാർഗനിർദേശം നൽകാൻ അവർക്ക് സാധിക്കും.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ തൃശൂർ, ചിറയിൻകീഴ്, കായംകുളം എന്നിവിടങ്ങളിലായി കുട്ടികളടക്കം മൂന്ന് പേർ പാമ്പുകടിയേറ്റ് മരിച്ച സാഹചര്യത്തിലാണ് സർക്കാർ ജാഗ്രത ശക്തമാക്കിയത്. ഉറങ്ങിക്കിടക്കുമ്പോഴും മറ്റും പാമ്പുകടിയേൽക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതോടെ മുഖ്യമന്ത്രിയും പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പാമ്പുകടിയേറ്റാൽ ഒട്ടും വൈകാതെ 108 എന്ന നമ്പറിൽ ബന്ധപ്പെട്ട് ആന്റിവെനം സൗകര്യമുള്ള ആശുപത്രിയിലേക്ക് രോഗിയെ എത്തിക്കണമെന്ന് ആരോഗ്യവകുപ്പ് അഭ്യർത്ഥിച്ചു.
