പയ്യോളി : തീരദേശത്തെ പ്രതിരോധം ശക്തമാക്കാൻ ഇന്ത്യൻ നാവികസേനയും തീരദേശ സേനയും സംയുക്തമായി നടത്തുന്ന ‘സി വിജിൽ’ പരിശോധനക്ക് തുടക്കമായി.ഇന്ന് രാവിലെ എട്ടുമണിക്ക് ആരംഭിച്ച പരിശോധന 36 മണിക്കൂർ കഴിഞ്ഞ് നാളെ രാത്രി എട്ടുമണിയോടെ അവസാനിപ്പിക്കും.
2008 ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷമാണ് ഇത്തരം പരിശോധനകൾ സുരക്ഷാസേന സംഘടിപ്പിക്കുന്നത്.13 തീരദേശ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് പരിശോധന നടക്കുന്നത്.
25 കപ്പലുകളും വിമാനങ്ങളും 75 പട്രോൾ ബോട്ടുകളുമാണ് സി വിജിലിന്റെ ഭാഗമായി കേരളം, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ പരിശോധന നടത്തുന്നത്.പയ്യോളിയിലും തിക്കോടിയിലും അടക്കമുള്ള തീരപ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
പയ്യോളി ബീച്ച്, പയ്യോളി മിനി ഗോവ, തിക്കോടി കല്ലകത്ത്, തിക്കോടി കോടിക്കൽ എന്നീ മേഖലകളിലാണ് സീ വിജിലിന്റെ ഭാഗമായി പോലീസ് സ്ഥിരം നിരീക്ഷണ കേന്ദ്രം ആക്കിയിട്ടുള്ളത്. ഇതിനുപുറമേ വടകര തീരദേശ പോലീസ് സ്റ്റേഷന്റെ പട്രോളിങ് ബോട്ട് കടലിൽ സദാ നിലയുറപ്പിച്ചിട്ടുണ്ട്. മത്സ്യബന്ധന ബോട്ടിലെ ഒരാളുടെയെങ്കിലും കൈവശം തിരിച്ചറിയൽ കാർഡ് വേണമെന്ന് പോലീസ് നേരത്തെ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് പ്രകാരം കടലിലെ ഓരോ ബോട്ടുകളിലും പോലീസ് പരിശോധന നടത്തുന്നുണ്ട്.
ഇത്രയും സംവിധാനങ്ങളെ മറികടന്ന് ആരെങ്കിലും തീരത്ത് എത്തുന്നുണ്ടോ എന്നുള്ളതാണ് പരിശോധനയിൽ മുഖ്യമായ ലക്ഷ്യമിടുന്നത്. അത് വിലയിരുത്തി ആവും സേനയുടെ ശക്തിയും ബലഹീനതയും കണക്കാക്കേണ്ടി വരിക. മുൻകാലങ്ങളിലെ ഇത്തരം മോക്ഡ്രില്ലുകളില്‍ ഇന്ത്യൻ നേവിയുടെ ഭടന്മാരാണ് ഭീകരരുടെ വേഷമണിഞ്ഞ് എത്താറുള്ളത്.