തിരുവനന്തപുരം: ആലപ്പുഴയിലെ ഗൺമാന്മാരുടെ മർദ്ദനത്തിൽ എസ്ഐടി രൂപീകരിക്കാനുള്ള ശുപാർശ ആഭ്യന്തര വകുപ്പിന് കൈമാറി ഡിജിപി. എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കും. ഇന്ന് തന്നെ എസ്ഐടി രൂപീകരിക്കാനാണ് തീരുമാനം. ശുപാർശ ആഭ്യന്തര മന്ത്രി നേരിട്ട് പരിശോധിച്ച ശേഷം ഉത്തരവിറങ്ങും. ഗൺമാന്മാരെ സസ്പെൻഡ് ചെയ്യാനും സാധ്യതയുണ്ട്. അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യാനാണ് നീക്കം. ഗൺമാൻ അനിൽകുമാർ, സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപ് എന്നിവരാണ് കേസിലെ പ്രതികൾ.
കഴിഞ്ഞ ദിവസം നടന്ന ഒന്നാം മന്ത്രിസഭാ യോഗത്തിൽ തന്നെ ഗൺമാന്മാർക്കെതിരെ പുനരന്വേഷണം നടത്താൻ തീരുമാനിക്കുകയായിരുന്നു. മുഖ്യമന്ത്രി വി ഡി സതീശൻ വാർത്താ സമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കി. ‘പുനരന്വേഷണം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. എസ്ഐടി രൂപീകരിച്ച് അന്വേഷണം നടത്തും. എസ്ഐടിയിൽ ആരൊക്കെ എന്നത് ആഭ്യന്തരവകുപ്പ് തീരുമാനിക്കും’ എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
നവകേരള യാത്രയ്ക്കിടെ കെഎസ്യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാന്മാരടക്കം മർദിച്ചതാണ് കേസിനാസ്പദമായ സംഭവം. നിയുക്ത എംഎൽഎയും കെഎസ്യു നേതാവുമായ എ ഡി തോമസ് ഉൾപ്പെടെയുള്ളവർക്കായിരുന്നു 2023 ഡിസംബർ 15ന് ആലപ്പുഴ ജനറൽ ആശുപത്രി ജംക്ഷനിൽ വെച്ച് മർദനമേറ്റത്.
എന്നാൽ സംഭവത്തിൽ അനിൽ കുമാറും സന്ദീപും കുറ്റം ചെയ്തിട്ടില്ലെന്ന് റിപ്പോർട്ട് നൽകി കേസ് അവസാനിപ്പിക്കാനായിരുന്നു നേരത്തെ ക്രൈം ബ്രാഞ്ച് ശ്രമിച്ചത്. കേസിന്റെ നിർണായക തെളിവായ വീഡിയോ ദൃശ്യങ്ങൾ ശേഖരിക്കാതെയാണ് ക്രൈംബ്രാഞ്ച് കേസ് അവസാനിപ്പിച്ചതെന്ന ആരോപണവും ഉയർന്നിരുന്നു.
