തിക്കോടി: ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി സ്കൂളിൽ ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീൻ മാതൃക ഉപയോഗിച്ച് നടത്തിയ സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് ശ്രദ്ധേയമായി.
കഴിഞ്ഞ രണ്ടാഴ്ചക്കാലമായി നടന്ന പ്രചാരണ പ്രവർത്തനങ്ങൾ പൊതു തെരഞ്ഞെടുപ്പിന് സമാനമായ കലാശക്കൊട്ടോട് കൂടി സമാപിച്ച ശേഷമാണ് കുട്ടിവോട്ടർമാർ പോളിംഗ് ബൂത്തിലേക്ക് എത്തിയത്.
തെരഞ്ഞെടുപ്പ് വരണാധികാരിക്ക് നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നത് മുതൽ സ്ഥാനാർത്ഥി നിർണ്ണയം, പ്രചാരണം, തെരഞ്ഞെടുപ്പിന് ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ , പ്രിസൈഡിംഗ് ഓഫീസറുടെ നേതൃത്വത്തിലുള്ള പോളിംഗ് ഓഫീസർമാർ, ക്രമസമാധാന പാലനത്തിന് പോലീസുകാർ, തെരഞ്ഞെടുപ്പ് നിരീക്ഷകർ, തെരഞ്ഞെടുപ്പ് ഏജന്റുമാർ തുടങ്ങി വോട്ടെണ്ണി ഫലപ്രഖ്യാപനം നടത്തി സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുക്കുന്നത് വരെയുള്ള പ്രവർത്തനങ്ങൾ യഥാർത്ത തെരഞ്ഞെടുപ്പിന് സമാനമായിരുന്നു.
പ്രിസൈഡിംഗ് ഓഫീസർ റെന ഫാത്തിമയുടെ നേതൃത്വത്തിലുള്ള പോളിംഗ് ഓഫീസർമാരും, മുഹമ്മദ് സൈനിൻ്റെ നേതൃത്വത്തിലുള്ള ക്രമസമാധാനപാലകരും,
തന്മയ് കാർത്തിക്കിൻ്റെ നേതൃത്വത്തിലുളള ഏജന്റുമാരും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. വോട്ടെണ്ണി ഫലപ്രഖ്യാപനം നടത്തിയപ്പോൾ തൊട്ടടുത്ത സ്ഥാനാർത്ഥിയെ 21 വോട്ടുകൾക്ക് പരാജയപ്പെടുത്തി. എം.കെ വേദ സ്കൂൾ ലീഡറായി തെരഞ്ഞെടുക്കപ്പെട്ടു.
സി.കെ.റയ്ഹാനെ ഡെപ്യൂട്ടി ലീഡറായും തെരഞ്ഞെടുത്തു. പ്രത്യേക അസംബ്ലിയിൽ തെരഞ്ഞെടുപ്പ് വരണാധികാരി കൂടിയായ പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത് സ്കൂൾ ലീഡർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.