കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗി മരിച്ചത് ചികിത്സാ പിഴവിനെ തുടർന്നെന്ന് പരാതി. വാണിമേൽ സ്വദേശി റീജിത്താണ് മരിച്ചത്. കിഡ്‌നി സ്റ്റോണിന് ചികിത്സയ്ക്ക് എത്തിയതായിരുന്നു റീജിത്ത്. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് കിഡ്‌നി സ്റ്റോൺ ബാധിച്ച് റീജിത്ത് കോഴിക്കോട് മെഡിക്കൽ കോളേജിലെ യൂറോളജി ഡിപ്പാർട്ട്‌മെന്റിൽ എത്തിയത്. ഓഗസ്റ്റിൽ ആദ്യ സർജറിയും ഈ വർഷം ഏപ്രിലിൽ രണ്ടാമത്തെ സർജറിയും ചെയ്തിരുന്നു. ആദ്യ സർജറി ചെയ്തതിൽ വീഴ്ചയുണ്ടായി എന്നാണ് കുടുംബത്തിന്റെ ആരോപണം.
ശസ്ത്രക്രിയ ഇടത് വശത്ത് ചെയ്യുന്നതിന് പകരം വലതുവശത്ത് ചെയ്തു. തുടർന്ന് പഴുപ്പുണ്ടായി. പലതവണയായി ചികിത്സയ്ക്ക് മെഡിക്കൽ കോളേജിലേക്ക് വന്നിരുന്നു. ഏപ്രിൽ മാസത്തിൽ രണ്ടാമത് വലതുവശത്ത് തന്നെ ശസ്ത്രക്രിയ ചെയ്തു. കുടുംബത്തിന്റെ അനുമതിയില്ലാതെയാണ് ശസ്ത്രക്രിയ ചെയ്തതെന്നാണ് ആരോപണം. മൃതദേഹം ഏറ്റുവാങ്ങില്ല എന്ന നിലപാടിലാണ് കുടുംബം.
