കോഴിക്കോട്: എച്ച്.ഐ.വി/എയ്ഡ്സ് പ്രതിരോധ പ്രവർത്തനങ്ങൾ ജില്ലാതലത്തിൽ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി വിവിധ സർക്കാർ വകുപ്പുകളെ ഉൾപ്പെടുത്തി കോഴിക്കോട്ട് പ്രത്യേക യോഗവും സെമിനാറും സംഘടിപ്പിച്ചു. ദേശീയ എയ്ഡ്സ് നിയന്ത്രണ പരിപാടിയുടെ ഭാഗമായി നടന്ന ഈ പരിപാടിയിൽ, രോഗബാധിതർക്ക് കൃത്യസമയത്ത് മികച്ച ചികിത്സയും പരിചരണവും ഉറപ്പാക്കാൻ വകുപ്പുകൾ തമ്മിലുള്ള ശക്തമായ ഏകോപനം അനിവാര്യമാണെന്ന വിലയിരുത്തലുണ്ടായി. പരിശോധനാ സംവിധാനങ്ങളും റഫറൽ സേവനങ്ങളും മെച്ചപ്പെടുത്തുന്നതിനൊപ്പം ബോധവത്കരണ പ്രവർത്തനങ്ങൾ എല്ലാ മേഖലകളിലേക്കും വ്യാപിപ്പിക്കാനും യോഗം തീരുമാനിച്ചു.
സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം, അണുബാധയുള്ള രക്തം സ്വീകരിക്കൽ, ഗർഭാവസ്ഥയിൽ അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് രോഗം പകരൽ തുടങ്ങിയ പ്രധാന രോഗവ്യാപന മാർഗങ്ങളെക്കുറിച്ച് സെമിനാറിൽ വിശദമായ ചർച്ചകൾ നടന്നു. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനാണ് ആരോഗ്യവകുപ്പിന്റെ നീക്കം. രോഗബാധിതർക്ക് സാമൂഹികമായ പിന്തുണയും സുരക്ഷയും നൽകുന്നതിൽ വിവിധ വകുപ്പുകൾക്ക് വലിയ പങ്കുവഹിക്കാനുണ്ടെന്ന് യോഗം ഓർമ്മിപ്പിച്ചു.
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.കെ. രാജാറാം അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യകേരളം പ്രോഗ്രാം മാനേജർ ഡോ. സി.കെ. ഷാജി, എയ്ഡ്സ് കണ്ട്രോൾ സൊസൈറ്റി ജോയിന്റ് ഡയറക്ടർ രശ്മി മാധവൻ, ജില്ലാ ടിബി എയ്ഡ്സ് കണ്ട്രോൾ ഓഫീസർ ഡോ. ടി.എൽ. ദിൽമോൻ തുടങ്ങിയവർ സംസാരിച്ചു. വിവിധ വകുപ്പ് പ്രതിനിധികളും ആരോഗ്യപ്രവർത്തകരും സെമിനാറിന്റെ ഭാഗമായി.
