കോഴിക്കോട്: യുഡിഎഫിന് വേണ്ടി വോട്ടുമറിച്ച ഏഴോളം ബിജെപി പ്രാദേശിക നേതാക്കളെ സംഘടനയിൽ നിന്ന് പുറത്താക്കിയെന്നും വോട്ടെണ്ണി കഴിയുമ്പോൾ കൂടുതൽ കാര്യങ്ങൾ പുറത്ത് വരുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ഇതോടെ നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിലായിരുന്നു എം വി ഗോവിന്ദൻ്റെ പ്രതികരണം.
എൽഡിഎഫ് ബിജെപിയുമായി ഡീൽ ഉണ്ടാക്കിയെന്നായിരുന്നു യുഡിഎഫിന്റെ പ്രചാരണം. എന്നാൽ കോഴിക്കോട് ജില്ലയിലെ നാദാപുരത്തും വടകരയിലും യുഡിഎഫിന് വേണ്ടി ബിജെപി നേതാക്കൾ വോട്ട് മറിച്ച് നൽകിയതിന് പുറത്തായതെന്ന് അദ്ദേഹം പറഞ്ഞു.
മുമ്പ് വടകര പാർലമെന്റിലാണ് കോലീബി സഖ്യം ഉണ്ടായത്. എന്നാൽ അതിനെ പരാജയപ്പെടുത്തിയാണ് എൽഡിഎഫ് സ്ഥാനാർത്ഥികൾ ജയിച്ചത്. അവിടെയാണ് വീണ്ടും ഇത്തരമൊരു കൂട്ടുകെട്ട് ഉയർന്നത്. ഈ ഡീലിന് പിന്നിൽ ഷാഫി പറമ്പിലും പാറയ്ക്കൽ അബ്ദുള്ളയുമാണെ് എന്ന വാർത്തകളാണ് പുറത്തുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോൾ എൽഡിഎഫ് നല്ല ഭൂരിപക്ഷത്തിൽ അധികാരത്തിൽ വരും. യുഡിഎഫിൽ അധികാരത്തിനായി തുടരുന്ന തർക്കങ്ങൾ മെയ് നാലുവരെ മാത്രമേ ഉണ്ടാകുവെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
