തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവതി നൽകിയ പരാതിയിലെടുത്ത എഫ്ഐആറിലുള്ളത് ഗുരുതരമായ വെളിപ്പെടുത്തലുകള്‍. തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിൽ അടക്കം മൂന്നിടത്ത് വെച്ച് ബലാൽസംഗം ചെയ്തെന്നാണ് യുവതിയുടെ മൊഴി. ഗർഭിണിയാണെന്ന് അറിഞ്ഞിട്ടും ബലാൽസംഗം ചെയ്തെന്നും എതിർത്തപ്പോൾ ക്രൂരമായി മർദ്ദിച്ചുവെന്നും യുവതിയുടെ മൊഴിയിലുണ്ട്. സ്വകാര്യ ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തുകയും അത് കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. 2025 മാർച്ചു മുതൽ പീഡിപ്പിച്ചുവെന്നും ഗർഭിണിയായ ശേഷം പാലക്കാട്ടുള്ള ഫ്ലാറ്റിൽ വച്ചും ഭീഷണിപ്പെടുത്തിയെന്നുമാണ് മൊഴി.
2025 മാര്‍ച്ച് 4 ന് പരാതിക്കാരിയുടെ ഫ്ലാറ്റിൽ വെച്ച് ദേഹോപദ്രവമേൽപിച്ചു. നിര്‍ബന്ധിച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു. 2025 മാര്‍ച്ച് 17 ന് പരാതിക്കാരിയുടെ ഫ്ലാറ്റിൽ വെച്ച് ഭീഷണിപ്പെടുത്തുകയും നഗ്ന വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. 2025ഏപ്രിൽ 22 ന് തിരുവനന്തപുരം തൃക്കണ്ണാപുരത്തെ ഫ്ലാറ്റിൽ വെച്ച് ബലാത്സംഗം ചെയ്തുവെന്നും മൊഴിയിൽ പറയുന്നു. 2025 മെയ് മാസത്തിൽ രണ്ട് തവണ പാലക്കാട്ടെ ഫ്ലാറ്റിൽ വെച്ചു ബലാത്സംഗം ചെയ്തു. മൊഴിയിലെ അതീവ ഗൌരവമേറിയ വിശദാംശങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ബലാത്സംഗം, ഭീഷണിപ്പെടുത്തൽ, അതിക്രമിച്ച് കടക്കൽ, ഐടി നിയമം തുടങ്ങിയ ഗുരുതര വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ രണ്ട് പ്രതികള്‍ ഉള്ളതിനാൽ പ്രതികള്‍ പരസ്പരം സഹായിച്ച് കുറ്റകൃത്യം നടത്തിയതിനുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്. സുഹൃത്തിന്റെ സഹായത്തോടെ കാറിൽ കയറ്റിക്കൊണ്ടുപോയി ഗര്‍ഭഛിദ്രത്തിനുള്ള ഗുളികകള്‍ നൽകിയെന്നും കഴിക്കാൻ വിസമ്മതിച്ചപ്പോള്‍ നിര്‍ബന്ധിച്ച് കഴിപ്പിച്ചെന്നുമാണ് എഫ്ഐആറിൽ പറയുന്നത്.
