പേരാമ്പ്ര: കുറ്റ്യാടി-കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസുകളിൽ മോട്ടോർ വാഹനവകുപ്പ്, പൊലീസ്, എക്സൈസ് സംയുക്ത പരിശോധന നടത്തി. ഈ റൂട്ടിലെ ബസുകളുടെ അമിതവേഗവും അശ്രദ്ധയും ഒട്ടനവധി ജീവനുകളെടുത്ത സാഹചര്യത്തിലാണ് സംയുക്ത പരിശോധന നടത്തിയത്.
ബസുകളില്‍ വിദ്യാർഥികളെ കയറ്റുന്നില്ലെന്നും ഡ്രൈവര്‍മാര്‍ ലഹരി ഉപയോഗിക്കുന്നതായുമുള്ള പരാതി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പരിശോധന. ഈ മേഖലയില്‍ അമിതവേഗം കാരണം തുടര്‍ച്ചയായി അപകടങ്ങളുണ്ടാകുന്ന സാഹചര്യത്തില്‍ നാട്ടുകാരുടെയും വിദ്യാർഥികളുടെയും പരാതി ഉയരുകയും മനുഷ്യാവകാശ കമീഷന് കേസെടുക്കുകയും ചെയ്തിരുന്നു.
50ഓളം ബസുകളില്‍ നടത്തിയ പരിശോധനയില്‍ 25ഓളം ബസുകളില്‍ എയര്‍ഹോണ്‍, നിരോധിത ലൈറ്റുകള്‍ എന്നിവ കണ്ടെത്തി. നികുതി അടക്കാത്ത വാഹനങ്ങളും പരിശോധനയില്‍ കണ്ടെത്തി. വിവിധ നിയമ ലംഘനങ്ങള്‍ക്കായി 30,000 രൂപ പിഴ ഈടാക്കി. ജോയന്റ് ആര്.ടി.ഒ ടി.എം. പ്രഗീഷ്, എം.വി.ഐമാരായ ടി. ഫൈസല്‍, എം.ജി. ഗിരീഷ്, എന്‍. രാഗേഷ്, എ.എം.വി.ഐമാരായ റോണി വര്‍ഗീസ്, നൂര്‍ മുഹമ്മദ്, എം.വി. അഖില്‍, കെ.കെ. ജിതേഷ്, പേരാമ്പ്ര പൊലീസ് ഇന്‍സ്പെക്ടര്‍ പി. ജംഷീര്‍, സബ് ഇന്‍സ്പെക്ടര്‍ എം. ബിജുരാജ്, സി.പി.ഒമാരായ അരുണ്‍ ഘോഷ്, ജോജോ ജോസഫ്, പേരാമ്പ്ര എക്സൈസിലെ അസി. ഇന്‍സ്പെക്ടര്‍മാരായ സി.പി. ഷാജി, പി.സി. ബാബു, എ.കെ. പ്രകാശന് തുടങ്ങിയവര്‍ പരിശോധനക്ക് നേതൃത്വം നല്കി.