മുണ്ടക്കൈ ഉരുൾപൊട്ടൽ: വിദഗ്‌ധസംഘം നാളെ അന്തിമ റിപ്പോർട്ട്‌ നൽകും

news image
Sep 24, 2024, 8:33 am GMT+0000 payyolionline.in

വയനാട്: മുണ്ടക്കൈ ഉരുൾപൊട്ടൽ സംബന്ധിച്ച്‌ പഠിക്കാൻ സർക്കാർ നിയോഗിച്ച ഡോ. ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള വിദഗ്‌ധസംഘം 25ന്‌  സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക്‌ അന്തിമ റിപ്പോർട്ട്‌ നൽകും.  ആറംഗ സംഘം രണ്ടുതവണയായി ദുരന്തമേഖലയിലെത്തി പഠനം നടത്തി. പാറയും മണ്ണും മണലുമെല്ലാം ഉൾപ്പെടെ 25 ലക്ഷം മീറ്റർ ക്യൂബ്‌  വസ്‌തുക്കൾ ഉരുളിൽ ചൂരൽമലയിലേക്ക്‌ ഒഴുകിയെത്തിയെന്നാണ്‌  നാഷണൽ സെന്റർ ഫോർ എർത്ത്‌ സയൻസ്‌ സ്‌റ്റഡീസിലെ മുൻ ശാസ്‌ത്രജ്ഞനായ ഡോ. ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള വിദഗ്‌ധസമിതിയുടെ കണ്ടെത്തൽ.

അതിശക്ത മഴയിൽ പാളികളായ പാറയും മണ്ണും നിരങ്ങി ഇറങ്ങിയതാണ്‌ ഉരുൾപൊട്ടലിന്റെ കാരണം. രണ്ടോ മൂന്നോ ഇടങ്ങളിൽ അണക്കെട്ട്‌ രൂപപ്പെട്ട്‌ പൊട്ടിയത്‌(ഡാമിങ് ഇഫക്ട്‌) ദുരന്തത്തിന്റെ തീവ്രത വർധിപ്പിച്ചു. നേരത്തെ 18ന്‌  അന്തിമ റിപ്പോർട്ട്‌ സമർപ്പിക്കാനായിരുന്നു തീരുമാനം. ഓണം അവധിയെ തുടർന്നാണ്‌ നീണ്ടത്‌. പ്രാഥമിക റിപ്പോർട്ട്‌ നേരത്തെ സർക്കാരിന്‌ നൽകി. ദുരന്തബാധിതരുടെ പുനരധിവാസത്തിനായി കണ്ടെത്തിയ സ്ഥലങ്ങൾ പരിശോധിച്ചും റിപ്പോർട്ട്‌ നൽകി.

ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രത്തിൽവരെ സംഘം പരിശോധന നടത്തി. ചൂരൽമല മുതൽ സൂചിപ്പാറവരെയുള്ള ഭാഗങ്ങളിൽ സുരക്ഷിതവും അല്ലാത്തതുമായ പ്രദേശങ്ങളും നിർണയിച്ചു.  പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഉരുൾപൊട്ടൽ സംബന്ധിച്ച ഉപദേശകസമിതിയും ദുരന്തമേഖലയിൽ  പരിശോധന നടത്തി.  വിദഗ്‌ധ സമിതി  നൽകുന്ന അന്തിമ റിപ്പോർട്ട്‌ ഉപദേശക സമിതി  പരിശോധിച്ച്‌ ഇവരുടെ കണ്ടെത്തലുകൾകൂടി ഉൾപ്പെടുത്തി സർക്കാരിന്‌ നൽകും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe