പെരിന്തൽമണ്ണ: പെൺസുഹൃത്ത് മറ്റൊരാളോട് ചാറ്റു ചെയ്തതിന്റെ പേരിൽ യുവതിയെ പരസ്യമായി മർദിക്കുകയും മൊബൈൽ ഫോൺ എറിഞ്ഞു പൊട്ടിക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മണ്ണാർക്കാട് കുമരംപുത്തൂർ കുളമ്പിൽ പ്രിൻസ്(20) ആണ് അറസ്റ്റിലായത്.
ചൊവ്വാഴ്ചയായിരുന്നു സംഭവം. പരാതിക്കാരിയുമായി ഇയാൾ രണ്ടു വർഷമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മാനത്തുമംഗലം ബൈപാസിൽ വെച്ചാണ് മൊബൈൽ എറിഞ്ഞു പൊട്ടിച്ചത്. പിന്നീട് കൊടികുത്തിമലയിലേക്ക് കൂട്ടിക്കൊണ്ടു പോയി കൈകൊണ്ടും വടി കൊണ്ടും അടിച്ച് പരുക്കേൽപ്പിച്ചതായാണ് പരാതി.
സംഭവത്തിൽ 17,000 രൂപയുടെ നഷ്ടം ഉണ്ടായതായും മാനഹാനിയുണ്ടായതായും പരിക്കേറ്റതായുമാണ് യുവതിയുടെ പരാതി. തുടർന്ന് പെരിന്തൽമണ്ണ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.