തെരുവ് നായ നിയന്ത്രണം; തടസം കേന്ദ്രനിയമത്തിലെചട്ടങ്ങൾ: മന്ത്രി എം ബി രാജേഷ്‌

news image
Jun 14, 2023, 9:13 am GMT+0000 payyolionline.in

മലപ്പുറം > തെരുവുനായകളുടെ നിയന്ത്രണത്തിന്‌ തടസ്സമായിനിൽക്കുന്ന കേന്ദ്രനിയമത്തിലെ ചട്ടങ്ങൾ അടിമുടി മാറ്റംവരുത്തണമെന്ന്‌ മന്ത്രി എം ബി രാജേഷ്‌ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച്‌ ഹൈക്കോടതിയെ സമീപിക്കും. തെരുവുനായകളുടെ വന്ധ്യംകരണത്തിന്‌ കുടുംബശ്രീക്ക്‌ ഏർപ്പെടുത്തിയ വിലക്ക്‌ നീക്കാനും കോടതിയിൽ ഹർജി നൽകും. അക്രമകാരികളായ മൃഗങ്ങളെ കൊല്ലാമെന്ന സിആർപിസിയിലെ വകുപ്പനുസരിച്ച്‌ സ്വീകരിക്കാവുന്ന നടപടിയും ആലോചിക്കും എം ബി രാജേഷ്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

2001ലെ ചട്ടങ്ങളിൽ മാറ്റംവരുത്തണം എന്ന്‌ കേന്ദ്രസർക്കാരിനോട്‌ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നതിനിടയിലാണ്‌ കൂടുതൽ കർക്കശമാക്കി ഇക്കഴിഞ്ഞ മാർച്ച്‌ 10ന്‌ ചട്ടം പുതുക്കിയത്‌. ഇതനുസരിച്ചു മാത്രമേ തദ്ദേശസ്ഥാപനങ്ങൾക്കും സർക്കാരിനും ഇടപെടാനാകൂ. 2017മുതൽ 21വരെ എട്ടു ജില്ലകളിൽ തെരുവുനായ വന്ധ്യംകരണ നിർവഹണ ഏജൻസിയായി കുടുംബശ്രീ പ്രവർത്തിച്ചു. 79,426 ശസ്‌ത്രക്രിയ ചെയ്‌തു. എന്നാൽ 2021ൽ കേന്ദ്ര മൃഗക്ഷേമ ബോർഡ്‌ കുടുംബശ്രീയെ വിലക്കി. അതോടെ വന്ധ്യംകരണം താളംതെറ്റി. ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂലവിധിയുണ്ടായില്ല.

പരിശീലനം ലഭിച്ച 428 നായപിടിത്തക്കാർ ഉണ്ട്‌. 1000 പേരെകൂടി കുടുംബശ്രീയോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. അവർക്ക്‌ ആവശ്യമായ പരിശീലനം നൽകും. വന്ധ്യംകരണത്തിനുള്ള കേന്ദ്രങ്ങൾ (എബിസി) തുടങ്ങാൻ പ്രധാന തടസ്സം കേന്ദ്രനിയമത്തിലെ ചട്ടങ്ങളും പ്രാദേശികമായ എതിർപ്പുമാണ്‌. കേന്ദ്രങ്ങൾ തുടങ്ങാൻ വെറ്ററിനറി ആശുപത്രികളുടെ സ്ഥലം ലഭ്യമാണോ എന്ന്‌ പരിശോധിക്കാൻ നിർദേശിച്ചിട്ടുണ്ട്‌. ഇവയ്‌ക്കു പുറത്ത്‌ തദ്ദേശസ്ഥാപനങ്ങൾ തുടങ്ങിയാൽ ആവശ്യമെങ്കിൽ പൊലീസ്‌ സംരക്ഷണം നൽകും. എബിസി കേന്ദ്രത്തിന്‌ ഫണ്ട്‌ തടസ്സമല്ല. വാർഷിക പദ്ധതിയിൽ തുക വകയിരുത്താൻ  തദ്ദേശസ്ഥാപനങ്ങൾക്ക്‌ നിർദേശം നൽകിയിരുന്നു. 10.36 കോടി രൂപ വകയിരുത്തിയിട്ടുണ്ട്‌. ചെയ്യാത്തവർക്ക്‌ ഇനിയും അവസരം നൽകും. നിലവിൽ 20 എബിസി കേന്ദ്രങ്ങളുണ്ട്‌. 25 എണ്ണംകൂടി തുടങ്ങാനാകും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe