കൊല്ലം: കൊല്ലത്ത് ബസിൽ നിന്നും വിദ്യാർഥി തെറിച്ചുവീണ സംഭവത്തില്‍ ജീവനക്കാർക്ക് വീഴ്ച്ച ഉണ്ടായിട്ടില്ലെന്ന് കെ എസ് ആര് ടി സി. അപകടമുണ്ടായ ഉടനെ ബസ് നിർത്തി. എന്നാല്‍ ബസിന് പുറകെ വന്നവര്‍ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ കൊണ്ടുപോയതിനാല്‍ ഇറങ്ങിയില്ലെന്നാണ് കൊട്ടാരക്കര ഡിപ്പോ ജനറല്‍ കണ്ട്രോളിംഗ് ഇന്‍സ്പെക്ടറുടെ പ്രതികരണം. കൂടാതെ സംഭവം ഉണ്ടായ ഉടൻ ജീവനക്കാർ അപകട വിവരം എഴുകോണ്‍ പൊലീസ് സ്റ്റേഷനിൽ അറിയിച്ചിരുന്നുവെന്നും കണ്ട്രോളിംഗ് ഇൻസ്പെക്ടര്‍ പറഞ്ഞു.
കുണ്ടറ സ്വദേശിയായ നിഖിൽ സുനിലാണ് ചൊവ്വാഴ്ച്ച ബസിൽ നിന്നും തെറിച്ചു വീണത്. എഴുകോണ്‍ ടെക്നിക്കൽ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ് നിഖിൽ സുനിൽ. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടമുണ്ടായത്. കൊട്ടാരക്കരയിൽ നിന്നും കരുനാഗപ്പള്ളിയിലേക്കുള്ള ബസിലായിരുന്നു നിഖിലും സുഹൃത്തുക്കളും യാത്ര ചെയ്തത്. ചീരങ്കാവ് പെട്രോൾ പമ്പിന് സമീപമെത്തിയപ്പോഴാണ് നിഖിൽ ബസിൽ നിന്നും തെറിച്ചുവീണത്. അപകടമുണ്ടായിട്ടും ഡ്രൈവര്‍ ബസ് നിര്‍ത്താൻ തയ്യാറായില്ല.
നിഖിലിന്റെ കൂട്ടുകാർ കരഞ്ഞ് ബഹളം വച്ചതോടെ അരക്കിലോ മീറ്റർ അകലെ ബസ് നിര്‍ത്തി ഇവരെ ഇറക്കിവിട്ടു. പരിക്കേറ്റ് റോഡിൽ കിടന്ന നിഖിലിനെ ആശുപത്രിയിലെത്തിച്ചത് ബസിന് പിന്നാലെ വന്ന ബൈക്ക് യാത്രക്കാരനാണ്. മുഖത്തും കൈക്കും കാലിനും പരിക്കേറ്റ ഒമ്പതാം ക്ലാസുകാരൻ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. നിഖിലിന്റെ മാതാപിതാക്കൾ കൊല്ലം ഡിപ്പോയിൽ പരാതി നൽകി.