ദില്ലി: സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവെച്ചതിന് പിന്നാലെ, നദിയുടെ പാകിസ്ഥാനിലേക്കുള്ള ഒഴുക്ക് തടയാൻ നിരവധി ആശയങ്ങളും പദ്ധതികളുമുണ്ടെന്ന് ഇന്ത്യ. മുതിർന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തു. ഇന്ത്യയുടെ അടുത്ത നടപടികൾക്കായുള്ള വിശദമായ പദ്ധതി അമിത് ഷായുടെ വസതിയിൽ നടന്ന യോഗത്തിൽ ചർച്ച ചെയ്തതായും ഉടമ്പടി താൽക്കാലികമായി നിർത്തിവച്ചതിന്റെ നടപ്പാക്കൽ ഉടൻ ആരംഭിക്കാൻ തീരുമാനിച്ചതായും ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു. വെള്ളം തടയാൻ നിരവധി ദീർഘകാല പദ്ധതികൾ പരിഗണനയിലുണ്ട്. പക്ഷേ ഉടനടിയും ഭാവിയിലേക്കും നടപ്പാക്കാൻ കഴിയുന്ന പദ്ധതിക്കാണ് മുൻഗണനയെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.
ലോകബാങ്കിന്റെ മധ്യസ്ഥതയിൽ ഒപ്പുവച്ച സിന്ധു നദീജല ഉടമ്പടി പ്രകാരം, സിന്ധുനദീജല സംവിധാനത്തിലെ മൂന്ന് കിഴക്കൻ നദികളായ രവി, ബിയാസ്, സത്ലജ് എന്നിവയുടെ പൂർണ അവകാശം ഇന്ത്യയ്ക്കാണ്. അതേസമയം മൂന്ന് പടിഞ്ഞാറൻ നദികളായ സിന്ധു, ഝലം, ചെനാബ് എന്നിവയിൽ നിന്ന് ഏകദേശം 135 ദശലക്ഷം ഏക്കർ അടി (എംഎഎഫ്) വെള്ളം പാകിസ്ഥാന് ലഭിക്കുന്നു. ഇവയെല്ലാം ഇന്ത്യയിൽ നിന്ന് പാകിസ്ഥാനിലേക്ക് ഒഴുകുന്ന നദികളാണ്.സിന്ധു, ഝലം, ചെനാബ് എന്നീ നദികളിലെ നിലവിലുള്ള അണക്കെട്ടുകളിലെ മണ്ണ് നീക്കം ചെയ്യുന്നതിനും ജലസംഭരണി ശേഷി വർദ്ധിപ്പിക്കുന്നതുമാണ് ഹ്രസ്വകാലത്തേക്ക് പരിഗണനയിലുള്ള മാർഗങ്ങൾ. ഇതെല്ലാം പാകിസ്ഥാനിലേക്കുള്ള ജലമൊഴുക്ക് കുറയ്ക്കും.
ഝലം നദിയുടെ ഒരു പോഷകനദിയിലെ കിഷെൻഗംഗ, ചെനാബിന്റെ ഒരു പോഷകനദിയിലെ നിർമ്മാണത്തിലിരിക്കുന്ന രണ്ട് ജലവൈദ്യുത പദ്ധതികളെ പാകിസ്ഥാൻ എതിർത്തുവരികയാണ്. കരാർ താൽക്കാലികമായി നിർത്തിവയ്ക്കുന്നത് പാകിസ്ഥാന്റെ എതിർപ്പുകൾ അവഗണിക്കാൻ ഇന്ത്യക്ക് സാധിക്കും. ദീർഘകാലാടിസ്ഥാനത്തിൽ, ഈ നദികളിൽ പുതിയ അണക്കെട്ടുകളും അടിസ്ഥാന സൗകര്യങ്ങളും നിർമ്മിക്കുന്നതും പരിഗണനയിലുണ്ട്. ലോകബാങ്കിൽ നിന്നോ മറ്റ് അന്താരാഷ്ട്ര സ്ഥാപനങ്ങളിൽ നിന്നോ എന്തെങ്കിലും സമ്മർദ്ദം ഉണ്ടായാൽ നിയമപരമായ മറുപടി തയ്യാറാക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ഇന്ത്യ എന്തുകൊണ്ടാണ് ഈ നടപടി സ്വീകരിച്ചതെന്ന് മറ്റ് രാജ്യങ്ങളെ ബോധ്യപ്പെടുത്തുന്നതിന് നയതന്ത്ര ശ്രമങ്ങൾ തുടരും. ഇന്ത്യയിലെ ജനങ്ങൾക്ക് ഇതുമൂലം വളരെ കുറച്ച് അസൗകര്യങ്ങൾ നേരിടേണ്ടിവരുമെന്ന് ഉറപ്പാക്കുക എന്നതാണ് സർക്കാരിന്റെ ഉദ്ദേശ്യം. ജലശക്തി, ആഭ്യന്തരം, വിദേശകാര്യ മന്ത്രാലയം എന്നിവ ഇതിൽ ഏകോപിപ്പിച്ച് പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. സിന്ധു നദീജല കരാർ പ്രകാരം പാകിസ്ഥാന് അവകാശപ്പെട്ട ജലപ്രവാഹം തടയാനോ വഴിതിരിച്ചുവിടാനോ ഉള്ള ഏതൊരു ശ്രമവും ഒരു യുദ്ധനടപടിയായി കണക്കാക്കുമെന്ന് പാകിസ്ഥാൻ അറിയിച്ചിട്ടുണ്ട്.
പ്രാധാന്യം ഊന്നിപ്പറഞ്ഞ് കേന്ദ്ര ജലശക്തി മന്ത്രി സിആർ പാട്ടീൽ. സിന്ധു നദിയിൽ നിന്ന് ഒരു തുള്ളി വെള്ളം പോലും പാകിസ്ഥാനിലേക്ക് പോകില്ലെന്ന് ഇന്ത്യ ഉറപ്പാക്കുമെന്നും പറഞ്ഞു. ആഭ്യന്തരമന്ത്രി അമിത് ഷായുടെ വസതിയിൽ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിന് ശേഷമാണ് പാട്ടീൽ ഇക്കാര്യം പറഞ്ഞത്. സിന്ധു നദീജല കരാറിൽ മോദി സർക്കാർ എടുത്ത ചരിത്രപരമായ തീരുമാനം പൂർണ്ണമായും ന്യായീകരിക്കപ്പെട്ടതും ദേശീയ താൽപ്പര്യം മുൻനിർത്തിയുള്ളതുമാണ്. സിന്ധു നദിയിൽ നിന്നുള്ള ഒരു തുള്ളി വെള്ളം പോലും പാകിസ്ഥാനിലേക്ക് പോകില്ലെന്ന് ഞങ്ങൾ ഉറപ്പാക്കും- പാട്ടീൽ എക്സിൽ ഹിന്ദിയിൽ എഴുതി.
ജമ്മു കശ്മീരിലെ പഹൽഗാമിൽ 25 വിനോദസഞ്ചാരികളും ഒരു നാട്ടുകാരനും കൊല്ലപ്പെട്ട ഭീകരാക്രമണത്തെത്തുടർന്ന് സ്വീകരിച്ച നടപടികളുടെ ഭാഗമായി 1960 ലെ സിന്ധു നദീജല കരാർ ഇന്ത്യ ബുധനാഴ്ച താൽക്കാലികമായി നിർത്തിവച്ചിരുന്നു. തുടർന്ന് വ്യാഴാഴ്ച ജൽശക്തി മന്ത്രാലയം പാകിസ്ഥാനിലെ ജലവിഭവ മന്ത്രാലയ സെക്രട്ടറി സയ്യിദ് അലി മുർതുസയ്ക്ക് തീരുമാനം അറിയിച്ചുകൊണ്ട് കത്തയച്ചു. ഒരു ഉടമ്പടിയെ നല്ല വിശ്വാസത്തോടെ മാനിക്കാനുള്ള ബാധ്യത ഉടമ്പടിയുടെ അടിസ്ഥാനമാണ്. എന്നാൽ, ഇന്ത്യൻ കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിനെ ലക്ഷ്യം വച്ചുള്ള പാകിസ്ഥാൻ അതിർത്തി കടന്നുള്ള ഭീകരതയാണ് നമ്മൾ കണ്ടതെന്നും കത്തിൽ പറഞ്ഞു.